ഇ-ടാപ്പ് വഴി ഇതുവരെ നല്‍കിയത് 57,548 കുടിവെള്ള കണക്ഷനുകള്‍.

0
58

തിരുവനന്തപുരം: വാട്ടര്‍ കണക്ഷന്‍ ലഭിക്കുന്നതിനും ഉപഭോക്തൃ സേവനങ്ങള്‍ ലഭിക്കുന്നതിനുമായി നടപ്പാക്കിയ ഉപഭോക്തൃ സൗഹൃദ വെബ് അപ്ലിക്കേഷന്‍ ഇ-ടാപ്പ് (eTapp) വഴി ഇതുവരെ നല്കിയത് 57,548 കണക്ഷനുകള്‍.

ജല അതോറിററി ഓഫീസുകളില്‍ എത്താതെതന്നെ കുടിവെള്ള കണക്ഷന് അപേക്ഷ നല്‍കാം എന്നതാണ് ഇ-ടാപ്പിന്റെ പ്രത്യേകത. അപേക്ഷ നല്‍കുന്നതു മുതല്‍ കുടിവെള്ള കണക്ഷന്‍ ലഭ്യമാകുന്നതുവരെയുള്ള സേവനങ്ങള്‍ മൊബൈലിലൂടെ ഉപഭോക്താവിന് ലഭിക്കും. കണക്ഷന് വേണ്ടിയുള്ള തുക ഓണ്‍ലൈനായി തന്നെ അടയ്ക്കാമെന്നതിനാല്‍ ഇടനിലക്കാരുടെ തട്ടിപ്പിന് വിധേയരാവുകയുമില്ല.

2022 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്. ഇതുവരെ 1,08,564 അപേക്ഷകള്‍ ലഭിച്ചു. 77 ശതമാനം അപേക്ഷകളില്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കി. 20,187 അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 25,870 എണ്ണം തള്ളി.

അപേക്ഷ ലഭിച്ച്‌ കഴിഞ്ഞാല്‍ നഗരപരിധിയില്‍ 12 ദിവസത്തിനകവും ഗ്രാമീണ മേഖലയില്‍ 25 ദിവസത്തിനുള്ളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കും. ആപ്ലിക്കേഷന്‍ വഴി ഇതുവരെ ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്, 13,482. എറണാകുളം (12,659), കോഴിക്കോട്(6,657) എന്നിങ്ങനെയാണ് കണക്ക്. അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞാല്‍ അംഗീകൃത പ്ലമ്ബര്‍മാര്‍ക്ക് ജോലികള്‍ വിതരണം ചെയ്യുന്നു.

അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഉപഭോക്താക്കള്‍ അവരുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച്‌ ഇ-ടാപ്പ് (eTapp) വെബ് പോര്‍ട്ടലില്‍ ഒരു അക്കൗണ്ട് സൃഷ്ടിക്കണം. ഈ അക്കൗണ്ട് ഉപയോഗിച്ച്‌ ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ മൊബൈല്‍ നമ്ബര്‍ നിര്‍ബന്ധമാണ്.

കേരള വാട്ടര്‍ അതോറിറ്റി വെബ്സൈറ്റില്‍(www.kwa.kerala.gov.in) ഇ-ടാപ്പ് ലോഗിന്‍ പേജില്‍ കാണുന്ന ‘ക്രിയേറ്റ് ന്യൂ അക്കൗണ്ട്’ എന്ന ലിങ്ക് വഴിയാണ് അക്കൗണ്ട് സൃഷ്ടിക്കേണ്ടത്. ഈ അക്കൗണ്ട് ഉപയോഗിച്ച്‌ വിവിധ സേവനങ്ങള്‍ക്കായി അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുവാനും സാധിക്കും.

ഗ്രാമീണ മേഖലയിലെ എല്ലാ വീടുകള്‍ക്കും 2024 ഓടെ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ 16,89,934 കണക്ഷനുകളാണ് നല്‍കിയത്. 35,53,036 കണക്ഷനുകളാണ് ഇനി നല്‍കാനുള്ളത്. 2023-24 വര്‍ഷം ഇതുവരെ 92109 കണക്ഷനുകള്‍ നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here