ഏഷ്യാകപ്പ് ക്രിക്കറ്റ് വീണ്ടും യു.എ.ഇയിലേക്ക് ?

0
65

ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റ് മാമാങ്കം വീണ്ടും യു.എ.ഇയിലേക്കെത്താന്‍ സാധ്യത. പാകിസ്താനില്‍ നടക്കാന്‍ സാധ്യത കുറഞ്ഞതോടെയാണ് യു.എ.ഇയെ അടുത്ത വേദിയായി പരിഗണിക്കുന്നതെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇക്കാര്യത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷായും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാംല സേത്തിയും ബഹ്റൈനില്‍ പ്രാഥമിക ചര്‍ച്ച നടത്തി. എന്നാല്‍, ഈ ചര്‍ച്ചയില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ല. അടുത്ത മാസത്തോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ലോകകപ്പിന് പിന്നാലെ ഈ വര്‍ഷം സെപ്റ്റംബറിലാണ് ഏഷ്യാകപ്പ് നടക്കേണ്ടത്.

പാകിസ്താനില്‍ കളിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്‍റ് പാകിസ്താനില്‍നിന്ന് മാറ്റുന്നതിനെ കുറിച്ച്‌ ചര്‍ച്ചകള്‍ ആരംഭിച്ചത്. അതേസമയം, ഇന്ത്യ പാകിസ്താനില്‍ കളിക്കാന്‍ തയാറായില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പാക് ടീം കളിക്കില്ലെന്നാണ് പാകിസ്താന്‍റെ നിലപാട്. ഇക്കാര്യത്തിലും മാര്‍ച്ചില്‍ തുടര്‍ചര്‍ച്ചകള്‍ നടക്കും. ഐ.സി.സി പ്രതിനിധിയും പങ്കെടുക്കും. കഴിഞ്ഞ ഏഷ്യാകപ്പ് മികച്ചരീതിയില്‍ നടത്തിയതാണ് യു.എ.ഇയെ വീണ്ടും പരിഗണിക്കാന്‍ പ്രധാന കാരണം.

ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങള്‍മൂലമാണ് കഴിഞ്ഞവര്‍ഷത്തെ ഏഷ്യാകപ്പ് യു.എ.ഇയിലേക്ക് മാറ്റിയത്. ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കപ്പുയര്‍ത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ട്വന്‍റി20 ലോകകപ്പും യു.എ.ഇയില്‍ നടന്നിരുന്നു. ഇതെല്ലാം വിജയകരമായി പൂര്‍ത്തിയാക്കാന്‍ യു.എ.ഇക്ക് കഴിയുകയും ചെയ്തു.

എല്ലാ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരും താമസിക്കുന്ന സ്ഥലമായതിനാല്‍ തന്നെ നിരവധി കാണികളും സ്റ്റേഡിയത്തിലെത്തുന്നുണ്ട്. ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണാമെന്നതും യു.എ.ഇയിലെ കാണികളെ ആവേശഭരിതരാക്കുന്നു. കഴിഞ്ഞ ഏഷ്യാകപ്പില്‍ രണ്ട് തവണ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയിരുന്നു. ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു. ഇന്ത്യ-പാക് ഫൈനല്‍ പ്രതീക്ഷിച്ചെങ്കിലും ഇന്ത്യയെ മറികടന്ന് ശ്രീലങ്ക ഫൈനലിലെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here