മൂന്നാർ : രാജമല പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള മൂന്നാംഘട്ട തിരച്ചില്‍ ആരംഭിച്ചു. ദുരന്ത ഭൂമിയില്‍ നിന്നും മണ്ണ് കോരി മറ്റൊരിടത്തേയ്ക്ക് മാറ്റി സൂഷ്മമായാണ് തെരച്ചില്‍ നടത്തുന്നത്. പുഴയിലും തിരച്ചില്‍ തുടരുന്നുണ്ട്. ഇന്നലെ നടത്തിയ തിരച്ചിലില്‍ രണ്ട് പേരുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ചിന്നത്തായി(62), മുത്തുലക്ഷ്മി(22) എന്നിവരുടെ മൃതദേഹമാണ് നല്ലതണ്ണിയാറിലെ ഗ്രാവല്‍ ബാങ്ക് സിമന്റ് പാലം ഭാഗത്തുനിന്ന് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 58 ആയി.
കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഇനി 12 പേരെയാണ് കണ്ടെത്താനുള്ളത്. ഫോറസ്റ്റ് വാച്ചറായ മുരുകേശന്റെ നായകളാണ് ഞായറാഴ്ച ചിന്നത്തായിയുടെ മൃതദേഹം കണ്ടെത്താന്‍ തിരച്ചില്‍ പ്രവര്‍ത്തകരെ സഹായിച്ചത്. ടൈഗര്‍, റോസി എന്നീ നായ്ക്കളാണ് സേനയക്ക് സഹായമായത്. മൃതദേഹം കണ്ടെടുത്ത പുഴയോരത്ത് നിന്ന് പതിവില്ലാതെ നായ്ക്കള്‍ കുരയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അവിടം കേന്ദ്രീകരിച്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഞായറാഴ്ച പ്രധാനമായും പുഴ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടന്നത്. പുഴയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള പ്രദേശവാസികളുടെ സഹായത്തോടെ ഫയര്‍ഫോഴ്സ്, പോലീസ്, ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. പുഴയോരത്ത് നിന്ന് കൂടുതല്‍ മൃതദേഹം കിട്ടിയതിന്റെ പശ്ചാത്തലത്തിലാണ് പുഴയോരം കേന്ദ്രീകരിച്ചുള്ള തെരച്ചിലിന് പ്രാധാന്യം നല്‍കുന്നത്. തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിനായി ഡോഗ് സ്‌ക്വാഡിനെയും സംഭവസ്ഥലത്തെത്തിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലെ ഡോഗ് സ്‌ക്വാഡിലെ അഞ്ച് നായകളും തെരച്ചില്‍ സംഘത്തിന് സഹായത്തിനായി എത്തിച്ചിട്ടുണ്ട്.