ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരോട് ഓഫീസുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിൽ വർക്ക് ഫ്രം ഹോം ആസ്വദിച്ചിരുന്ന ടിസിഎസ് ജീവനക്കാർ അവരുടെ ചുമതലകളുടെ ആവശ്യകത അനുസരിച്ച് ഓഫീസിൽ തിരിച്ചെത്തേണ്ടിവരും. കഴിഞ്ഞ വർഷം ജീവനക്കാർക്കുള്ള ഒരു ഔദ്യോഗിക മെയിലിൽ, കമ്പനി തങ്ങളുടെ ജീവനക്കാരോട് ആഴ്‌ചയിൽ മൂന്ന് ദിവസം അല്ലെങ്കിൽ അവരുടെ ടീം സൂപ്പർവൈസർ നിശ്ചയിച്ച റോസ്‌റ്റർ അനുസരിച്ച് ഓഫീസുകളിൽ തിരികെ വരാൻ അറിയിച്ചിരുന്നു.
“ടിസിഎസിന്റെ മുതിർന്ന മാനേജർമാർ കുറച്ചുകാലമായി ഓഫീസുകളിൽ നിന്ന് ജോലി ചെയ്യുന്നു, ഉപഭോക്താക്കളും ഓഫീസുകൾ സന്ദർശിക്കുന്നുണ്ട്, അതിനാൽ തന്നെ നിങ്ങളുടെ മാനേജർമാർ ഇപ്പോൾ ആഴ്‌ചയിൽ 3 ദിവസമെങ്കിലും ഓഫീസിൽ എത്തുന്ന നിലയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കും” ഇമെയിലിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, അടുത്തിടെ ഫിനാൻഷ്യൽ എക്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ ടെക് ഭീമൻ പൂർണമായും വർക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കുമെന്ന് അറിയിച്ചത്. ഓഫീസുകളിൽ വരുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങളോടൊപ്പം ചേർന്ന ആളുകൾക്ക്. അവർ ആദ്യമായി ഓഫീസുകളിൽ വരുമ്പോൾ, ടിസിഎസിന്റെ മറ്റൊരു രൂപം അവർക്ക് കാണാൻ കഴിയും” ടിസിഎസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സിഒഒ) എൻ ഗണപതി സുബ്രഹ്മണ്യം പറഞ്ഞു.
ജീവനക്കാരുടെ പൊതു താൽപ്പര്യം കണക്കിലെടുത്ത് ടിസിഎസ് സ്ഥിരമായ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുകയാണ്. എന്നിരുന്നാലും, ലോകമെമ്പാടുമുള്ള കോവിഡ് കേസുകളുടെ വർദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുക്കുമ്പോൾ, കമ്പനി മുൻകരുതൽ നടപടികൾ തുടരും. കൂടാതെ ഓഫീസിൽ വന്നുള്ള ജോലി നിർബന്ധമാക്കുകയുമില്ല.
“ജീവനക്കാർക്ക് ഞങ്ങൾ ഫ്ലെക്‌സിബിലിറ്റി നൽകുന്നു. എന്നാൽ ഞങ്ങളുടെ ചിന്ത എന്താണെന്നാൽ ഒരു ഹൈബ്രിഡ് മോഡൽ വികസിപ്പിച്ചെടുക്കണം, ആളുകൾ ഓഫീസിൽ വരുന്നുവെന്ന് ഉറപ്പാക്കുകയും വേണം. അതിനാൽ മുഴുവൻ ദിവസങ്ങളും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഓഫീസുകൾ എന്താണെന്ന് അറിയാനും അനുഭവിക്കാനും പഠിക്കാനും പങ്കിടാനുമായി അവർ കൂടുതൽ തവണ ഓഫീസിൽ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” എൻ ഗണപതി സുബ്രഹ്മണ്യം പറഞ്ഞു.
നേരത്തെ, 2020 മെയ് മാസത്തിൽ കോവിഡ് ആദ്യ തരംഗ വേളയിൽ ടിസിഎസ് സിഇഒ രാജേഷ് ഗോപിനാഥൻ 25×25 മോഡൽ അവതരിപ്പിച്ചു. ഇതിന് കീഴിൽ 2025-ഓടെ 25 ശതമാനം തൊഴിലാളികളെ ഓഫീസിലേക്ക് തിരികെ വിളിക്കാനുള്ള പദ്ധതിയാണ് കമ്പനി തയ്യാറാക്കിയത്. 2020ന് ശേഷം ടിസിഎസിൽ ചേരുകയും ഔദ്യോഗികമായി ഒരിക്കലും ഓഫിസിൽ നിന്ന് ജോലി ചെയ്‌തിട്ടിട്ടില്ലാത്ത ജീവനക്കാർക്കും വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചേക്കും.