ദോഹ: ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ അതേ ലുസെയ്ൽ സ്റ്റേഡിയത്തിലെ കലാശപ്പോരിന് അർജന്റീന വരികയാണ്. ലോകകപ്പ് സെമിഫൈനലിലെ തോൽവിയറിയാതെയുള്ള പതിവ് ആവർത്തിച്ചാണ് അവർ ആറാം തവണ കലാശപ്പോരിന് യോഗ്യത നേടുന്നത്.
ഫ്രാൻസ് മൊറോക്കോ മത്സരത്തിലെ വിജയികളെ കാത്തിരിക്കുകയാണ് അർജന്റീന. ഡിസംബർ 18ന് ഇന്ത്യൻ സമയം രാത്രി 8.30ന് ആണ് ഫൈനൽ മത്സരം. മെസിയുടേയും സംഘത്തിന്റേയും തകർപ്പൻ ഫോം 36 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിക്കുമെന്ന് അർജന്റൈൻ ജനത സ്വപ്നം കണ്ട് തുടങ്ങുകയാണ്.
ഈ ഫോമിൽ കളിക്കുന്ന അർജന്റീനയെ പരാജയപ്പെടുത്താൻ ഫ്രാൻസിനായാലും മൊറോക്കയ്ക്ക് ആയാലും വിയർക്കേണ്ടി വരും. മെസിയുടെ തകർപ്പൻ ഫോമും അയാൾക്ക് വേണ്ടി ചാവേറാകാൻ നിൽക്കുന്ന ഒരു സംഘം കളിക്കാരും അപകടകാരികളുടെ സംഘമായി മാറിക്കഴിഞ്ഞു.