ന്യൂഡൽഹി: വിദേശ രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര വിമാന സര്‍വീസുകളിലായി ഡല്‍ഹി വിമാനത്താവളത്തിലെത്തുന്നവര്‍ പെയ്ഡ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം. തുടർന്ന് ഇവര്‍ ഏഴുദിവസം വീട്ടിലും ക്വാറന്റൈനിൽ കഴിയണം.
എല്ലാ യാത്രക്കാരും യാത്രയ്ക്കു മുന്‍പ് ഇത് അംഗീകരിച്ചുള്ള കരാറില്‍ ഒപ്പിടണമെന്നും ബുക്കിംഗ് അംഗീകരിക്കുന്നതിനു മുന്‍പ് അധികൃതര്‍ ഇക്കാര്യം പരിശോധിക്കണമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.
ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ താമസിക്കാന്‍ താത്പര്യപ്പെടുന്നവര്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനയ്ക്ക് വിധേയരാവണം. അതിനു ശേഷം സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനയ്ക്കും വിധേയരാവണം. അതിനു ശേഷം മാത്രമേ ക്വാറന്റൈനിൽ പോകുവാന്‍ സാധിക്കുകയുള്ളു.
ഗര്‍ഭിണികള്‍, കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍, ഗുരുതര രോഗമുള്ളവര്‍, പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഈ നിയമത്തില്‍ ഇളവുണ്ട്. ഇതിനായി അവര്‍ [email protected] എന്ന ഇമെയിലില്‍ രേഖകളുള്‍പ്പടെ അപേക്ഷ നല്‍കണം.
വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് തെര്‍മല്‍ സ്കാനിംഗ് നടത്തും.രോഗലക്ഷണമില്ലാത്തവരെ മാത്രമേ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തുവിടു. ഇവര്‍ ഏഴു ദിവസം വീട്ടില്‍ ക്വാറന്റൈനിൽ കഴിയണം.
വന്ദേഭാരത് മിഷന്റെ വിമാനത്തില്‍ വരുന്നവര്‍ക്ക് ഇതിനു കീഴിലുള്ള കണക്ഷന് ഫ്ളൈറ്റില്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കു. അല്ലാതെ വരുന്നവര്‍ അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.