കൊച്ചി: കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ എറണാകുളത്ത് സ്ഥിതി ഗുരുതരം. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 80 പേരിൽ 75 പേർക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. കൂടുതല്‍ കണ്ടെൻമെന്റ് സോണുകളും പ്രഖ്യാപിച്ചു. കൊച്ചി കോര്‍പറേഷനിലെ ഫോര്‍ട്ട്കൊച്ചി, കല്‍വത്തി, ഈരവേലി, മട്ടാഞ്ചേരി ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി. എലൂര്‍ നഗരസഭയിലെ രണ്ടാമത്തെ ഡിവിഷനും കരുമാലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര പഞ്ചായത്തുകളും കണ്ടെയ്ന്‍മെന്‍റ് സോണാണ്
ഇന്നലെ രോഗംസ്ഥിരീകരിച്ചവരിൽ 8 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നതും ജില്ലയില്‍ തുടരുന്ന ഗുരുതരമായ സ്ഥിതിയാണ് ചൂണ്ടിക്കാട്ടുന്നത്. കീഴ്മാട് ക്ളസ്റ്ററില്‍നിന്ന് പതിനൊന്നും ആലുവ ക്ളസ്റ്ററില്‍ പന്ത്രണ്ടും പേര്‍ക്കാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. കീഴ്മാടുള്ള കോണ്‍വെന്റിലെ പതിനെട്ട് കന്യാസ്ത്രീകള്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. കടല്‍ക്ഷോഭം രൂക്ഷമായ ചെല്ലാനം ക്ളസ്റ്ററില്‍ ഇന്നലെ നാലുപേർക്കും രോഗം സ്ഥിരീകരിച്ചു.
ചെല്ലാനത്ത് തയാറാക്കിയ ഫാസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്റര്‍ പൂര്‍ണസജ്ജമാണ്. അന്‍പത് കിടക്കകളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ചെല്ലാനത്ത് പ്രത്യേക കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തില്‍ ജില്ല കലക്ടറോട് നിര്‍ദശിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ രൂക്ഷമായ സാഹചര്യം നേരിടുന്ന കുടുംബങ്ങള്‍ക്ക് അരിയും ഭക്ഷണസാധനങ്ങളും എത്തിച്ചുനല്‍കാനും ആവശ്യമെങ്കില്‍ കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങാനുമാണ് നിര്‍ദേശം.