സിൽഹത്ത്: 2022 വനിതാ ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ തകർത്തു. 41 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യൻ വനിതകൾ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 18.2 ഓവറിൽ 109 റൺസിന് ഓൾ ഔട്ടായി. സ്കോർ ഇന്ത്യ: 20 ഓവറിൽ ആറിന് 150, ശ്രീലങ്ക18.2 ഓവറിൽ 109 ന് പുറത്ത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി പരിക്കിൽ നിന്ന് മോചിതയായി ടീമിൽ തിരിച്ചെത്തിയ ജെമീമ റോഡ്രിഗസ് തകർപ്പൻ പ്രകടനം പുറത്തെടുത്തു. വെറും 23 റൺസെടുക്കുന്നതിനെ രണ്ടുവിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ ജെമീമയുടെ ഒറ്റയാൾ പോരാട്ടമാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്. ജെമീമ 53 പന്തുകളിൽ നിന്ന് 11 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 76 റൺസെടുത്തു.
33 റൺസെടുത്ത നായിക ഹർമൻപ്രീത് കൗറും ഭേദപ്പെട്ട് പ്രകടനം പുറത്തെടുത്തു. ഷഫാലി വർമ (10), സ്മൃതി മന്ദാന (6), റിച്ച ഘോഷ് (9), പൂജ വസ്ത്രാകർ (1) എന്നിവർ നിരാശപ്പെടുത്തി. ദീപ്തി ശർമയും (1) ഡൈലാൻ ഹേമലതയും (13) പുറത്താവാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ഒഷാഡി രണസിംഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി.
151 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കൻ വനിതകൾക്ക് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങൾ. വെറും 61 റൺസെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ട ശ്രീലങ്കയ്ക്കായി ഹസിനി പെരേരയും ഓപ്പണർ ഹർഷിത സമരവിക്രമയും മാത്രമാണ് പിടിച്ചുനിന്നത്. ഹസിനി 30 റൺസെടുത്തപ്പോൾ ഹർഷിത 26 റൺസ് നേടി. എട്ട് ബാറ്റർമാർ രണ്ടക്കം പോലും കാണാതെ മടങ്ങി.
ഇന്ത്യയ്ക്ക് വേണ്ടി ഡൈലാൻ ഹേമലത മൂന്ന് വിക്കറ്റെടുത്തപ്പോൾ പൂജ വസ്ത്രാകറും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രാധാ യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി. ഈ വിജയത്തോടെ ഇന്ത്യ രണ്ട് പോയന്റുമായി പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ആതിഥേയരായ ബംഗ്ലാദേശാണ് ഒന്നാമത്. കഴിഞ്ഞ തവണ ഇന്ത്യയെ ഫൈനലിൽ കീഴടക്കി ബംഗ്ലാദേശാണ് ഏഷ്യാകപ്പ് കിരീടം നേടിയത്.