ന്യൂഡൽഹി: ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ജഗ്ദീപ് ധൻകറും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ഡാർജീലിങ്ങിൽ കുറച്ച് ദിവസം മുൻപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ മമത ബാനർജിയുടെ പാർട്ടി തീരുമാനിച്ചതെന്നത് ശ്രദ്ധേയമാണ്.
എൻഡിഎ സ്ഥാനാർഥിയായി ജഗ്ദീപ് ധൻകറും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയുമാണ് മത്സരരംഗത്തുള്ളത്. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിൽ മമതയുടെ പാർട്ടിയുടെ പിന്തുണ ഗവർണറും എൻഡിഎ സ്ഥാനാർഥിയുമായ ജഗ്ദീപ് ധൻകർ അഭ്യർഥിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ ഏകോപിപ്പിച്ചത് മമത ബാനർജിയാണ്. അതിനുമപ്പുറം രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ നേതാവിനെയാണ് പാർട്ടി ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറ്റി മമത സ്ഥാനാർഥിയാക്കിയതും. ബിജെപിക്കെതിരായ സംയുക്ത പ്രതിപക്ഷ നീക്കത്തിലെ വിള്ളലാണോ ഇപ്പോഴത്തെ സംഭവമെന്ന് വരുംദിവസങ്ങളിൽ വ്യക്തമാകുകയുള്ളൂ.