തിരുവനന്തപുരം: കോവിഡ് സാമൂഹിക വ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തിരുവനന്തപുരത്ത് തീരമേഖലകളിൽ സന്പൂർണ ലോക്ഡൗണ്‍ നിലവിൽ വന്നു. അഞ്ചുതെങ്ങ് മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങൾ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍ ഏർപ്പെടുത്തിയത്. തീരദേശത്ത് നിന്ന് പുറത്തിറങ്ങാനോ തീരപ്രദേശത്തേക്ക് പോകാനോ അനുവദിക്കില്ല. ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കുമെങ്കിലും ഈ പ്രദേശങ്ങളിൽ വാഹനം നിർത്താൻ പാടില്ല.
പാൽ, പച്ചക്കറി, പലചരക്ക് കടകൾ, ഇറച്ചികടകൾ എന്നിവയ്ക്ക് രാവിലെ 7 മുതൽ വൈകിട്ട് 4 വരെ പ്രവർത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവിൽ സപ്ലൈസിന്റെ നേതൃത്വത്തിൽ നൽകും.
പ്രദേശങ്ങളിൽ ഹോർട്ടികോർപ്പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈൽ വാഹനങ്ങൾ എത്തിച്ച് വിൽപ്പന നടത്തും. ലോക്ഡൗണ്‍ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.