മുംബൈ: നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയില രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നു. ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചതോടെ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരണത്തിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നിലവിലെ പ്രതിപക്ഷ നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫട്നവിസ് വീണ്ടും മുഖ്യമന്ത്രിയായേക്കും. ഉദ്ദവ് താക്കറെയുടെ മുൻ വിശ്വസ്തനും വിമത എംഎൽഎമാരുടെ നേതാവുമായി ഏക്നാഥ് ഷിന്ദേയെ ഉപമുഖ്യമന്ത്രിയാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.
മൂന്നാം തവണയാണ് ദേവേന്ദ്ര ഫട്നവിസ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2014-ഉം 2019-ഉം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, 2019-ൽ വെറും 80 മണിക്കൂർ മാത്രമായിരുന്നു അദ്ദേഹം അധികാരത്തിലുണ്ടായിരുന്നത്. ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയായിരുന്നു. തുടർന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി.
ബുധനാഴ്ച മുംബൈയിലെത്തിയ മുഴുവൻ ബി.ജെ.പി. എം.എൽ.എ.മാരും നഗരത്തിലെ പ്രസിഡന്റ് ഹോട്ടലിൽ താമസിക്കുകയാണ്. ദേവേന്ദ്ര ഫട്നവിസ് വ്യാഴാഴ്ച സർക്കാർ രൂപത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഗോവയിലുള്ള ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമതസംഘം ഇന്ന് മുംബൈയിലെത്തും. ബി.ജെ.പി.യുമായി സർക്കാർ രൂപവത്കരണ കാര്യങ്ങൾ ചർച്ചചെയ്യുമെന്ന് ശിവസേനാ വിമത നേതാക്കൾ അറിയിച്ചു. ഏക്നാഥ് ഷിന്ദെ വിമത എംഎൽഎമാരെ ഇന്ന് കാണും. ഇതിന് ശേഷം ഗവണറുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് റിപ്പോർട്ട്.