ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശില്‍ സമാജ്‍വാദി പാർട്ടിയും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കും. സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ച് ഇരുപാർട്ടികളും ധാരണയിലെത്തി.
സംസ്ഥാനത്ത് 11സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. കോണ്‍ഗ്രസിന് സ്വമേധയാ 11സീറ്റുകള്‍ വിട്ടുനല്‍കുകയായിരുന്നുവെന്ന് പാർട്ടി നേതാവ് അഖിലേഷ് യാദവ് അറിയിച്ചു.
”കോണ്‍ഗ്രസുമായുള്ള ഞങ്ങളുടെ സൗഹൃദ സഖ്യം 11 സീറ്റുകളില്‍ മത്സരിക്കും. ഇതൊരു നല്ല തുടക്കമാണ്. ഇത്തരം സമവാക്യങ്ങളുമായി ഞങ്ങള്‍ മുന്നോട്ട് പോകും. ഞങ്ങള്‍ ചരിത്രം മാറ്റിമറിക്കും.”-എന്നായിരുന്നു ഇതുസംബന്ധിച്ച് അഖിലേഷ് യാദവിന്റെ ട്വീറ്റ്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ഇരുപാർട്ടികളും തമ്മില്‍ തർക്കമുണ്ടായിരുന്നു. നിരവധി വട്ട ചർച്ചകള്‍ക്കുശേഷമാണ് ഇരുകക്ഷികള്‍ക്കും അനുയോജ്യമായ രീതിയിലുള്ള ധാരണയിലേക്ക് നീങ്ങാൻ സാധിച്ചത്. യു.പിയില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്നായിരുന്നു കോണ്‍ഗ്രസ് എസ്.പിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിന് അഖിലേഷ് യാദവ് തയാറായില്ല. സീറ്റിനായി കോണ്‍ഗ്രസ് മായാവതിയുമായി ചർച്ച നടത്തുന്നുണ്ടെന്നും അഖിലേഷ് ആരോപിച്ചിരുന്നു. ഒടുവില്‍ ഇരുപാർട്ടികളും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തി.
യു.പിയില്‍ 80 ലോക്സഭ സീറ്റുകളാണുള്ളത്. ആർ.എല്‍.ഡിയുമായുള്ള സീറ്റ് വിഭജന ചർച്ചയിലും എസ്.പി നേരത്തേ ധാരണയിലെത്തിയിരുന്നു. ഏഴ് സീറ്റുകളാണ് ആർ.എല്‍.ഡിക്ക് നല്‍കാൻ എസ്.പി തീരുമാനിച്ചത്. യു.പിയില്‍ കോണ്‍ഗ്രസ്, ആർ.എല്‍.ഡി, എസ്.പി സഖ്യം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്.പി അഞ്ചും കോണ്‍ഗ്രസ് രണ്ടും സീറ്റുകളിലാണ് വിജയിച്ചത്. ആർ.എല്‍.ഡിക്ക് ഒരു സീറ്റും ലഭിച്ചില്ല.