മട്ടന്നൂർ• കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ ആദ്യ രാജ്യാന്തര സർവീസ് ആരംഭിച്ചു. കണ്ണൂർ–മസ്കത്ത് സെക്ടറിലാണ് എയർ ഇന്ത്യ ചൊവ്വാഴ്ച മുതൽ സർവീസ് തുടങ്ങിയത്. ആദ്യ സർവീസിനായി കണ്ണൂരിലെത്തിയ വിമാനത്തെ റൺവേയിൽ നിന്ന് ജലാഭിവാദ്യം ചെയ്ത് കിയാൽ സ്വീകരിച്ചു. ഫ്ലൈറ്റ് ക്രൂവിനെയും ആദ്യ ദിനം യാത്ര ചെയ്യാൻ എത്തിയ യാത്രക്കാരെയും കിയാലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്യാപ്റ്റൻ യുവരാജ് സിങ് റാണ, ഫസ്റ്റ് ഓഫിസർ കിൻസൺ ഷർമ, കാബിൻ ക്രൂമാരായ ഡാനിഷ്, ലയ്ഹോവ, മൻദീപ് പാണ്ടേ, ബിതേഷ് ഷോരെൺ, എയർ ഇന്ത്യ സ്റ്റേഷൻ മാനേജർ എച്ച്.ഹരീഫ് എന്നിവരാണ് ഡിപ്പാർച്ചർ ക്രൂവിൽ ഉണ്ടായിരുന്നത്.
എയർ കസ്റ്റംസ് അസി.കമ്മിഷണർ ഇ.വികാസ്, സിഐഎസ്എഫ് കമൻഡാന്റ് അനിൽ ദൊണ്ടിയാൽ, കിയാൽ ഓപ്പറേഷൻസ് ഹെഡ് രാജേഷ് പൊതുവാൾ, കെ.ജി.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ക്യാപ്റ്റൻ വികാസ്, ഫസ്റ്റ് ഓഫിസർ അക്ഷയ് ദാൻവിജ്, അശ്വിനി സോനേവാനെ, വിവേക് ഭീംറാവൂ, അങ്കിത്, ദീപക് എന്നിവരാണ് അറൈവൽ ക്രൂവിൽ ഉണ്ടായിരുന്നത്. ആഴ്ചയിൽ 3 ദിവസം (ഞായർ, ചൊവ്വ, വെള്ളി) ആണ് സർവീസ്.