കോഴിക്കോട്: പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ വിവാദപരാമർശവും പിന്നാലെ കാര്യവട്ടത്ത് നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിൽ കാണികൾ കുറഞ്ഞതും വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. 38,000 സീറ്റുള്ള കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കോംപ്ലിമെന്ററി പാസുകളടക്കം ആകെ കളികണ്ടത് 16,210 പേരാണ്. ഇതിൽ വെറും 6,201 ടിക്കറ്റുകളാണ് വിറ്റുപോയത്. സ്റ്റേഡിയത്തിൽ അവസാനം നടന്ന നാലുമത്സരങ്ങളിൽ എല്ലാ ടിക്കറ്റുകളും വിറ്റുപോയപ്പോഴാണിത്.
മുമ്പ് നടന്ന മത്സരങ്ങൾ ഹൗസ് ഫുൾ ആകുകയും തീർത്തും അപ്രതീക്ഷിതമായി ഞായറാഴ്ച അവധി ദിനമായിരുന്നിട്ടും ശ്രീലങ്കയ്ക്കെതിരായ കഴിഞ്ഞ കളിയിൽ കാണികൾ അകന്നുനിന്നതും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. താരങ്ങൾ മത്സരത്തിനായി എത്തിയപ്പോൾ തന്നെ പതിവ് ആവേശക്കാഴ്ചകളൊന്നും തലസ്ഥാനത്ത് ഉണ്ടായില്ല. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-0 ത്തിന് ജയിച്ച ശേഷമാണ് അവസാന മത്സരത്തിന് ടീമുകൾ കാര്യവട്ടത്തേക്ക് എത്തിയത്. പരമ്പര ഇന്ത്യ നേടിയതിനാലാണ് അവസാന മത്സരത്തിന് വലിയ ആവേശമുണ്ടാവാതിരുന്നതെന്നും വിലയിരുത്തപ്പെട്ടിരുന്നു.
ഇതിന് മുമ്പ് 2018ലാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏകദിന മത്സരം നടന്നത്. മറ്റ് മൂന്ന് മത്സരങ്ങളും ടി-20കളായിരുന്നു. കാണികളുടെ കുറവ് ഭാവിയിൽ സംസ്ഥാനത്തിന് മത്സരങ്ങൾ അനുവദിക്കുന്നതിന് തിരിച്ചടിയായേക്കാമെന്നതാണ് പ്രധാന ആശങ്ക. അടുത്ത വർഷം ഏകദിന ലോകകപ്പിന് ആതിഥ്യമരുളുന്നത് ഇന്ത്യയാണ്. ഈ അവസരത്തിൽ കേരളത്തിനും ഒരു മത്സരം ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ അത് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നടന്ന പ്രധാനപ്പെട്ടൊരു മത്സരത്തിൽ ആളുകൾ കുറഞ്ഞത് കേരളത്തിന് വേദി കിട്ടാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്.