ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിൽ വിമത പക്ഷത്തേക്ക് എംഎൽഎമാരുടെ ഒഴുക്ക്. അസമിലെ ഗുവാഹത്തിൽ വിമത എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് ശിവസേനയുടെ മൂന്ന് എംഎൽഎമാർ കൂടി എത്തിച്ചേർന്നതായാണ് വിവരം.
മഹാരാഷ്ട്രയിൽ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ചിരുന്നു. വിമത എംഎൽഎമാർ തിരിച്ചെത്താത്ത സാഹചര്യത്തിലായിരുന്നു ഉദ്ധവ് താക്കറെയുടെ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചതും തുടർന്ന് തന്റെ ഔദ്യോഗിക വസതി ഒഴിയുകയും ചെയ്തത്.
അതേസമയം യഥാർഥ ശിവസേന തന്റേതാണെന്നാണ് ഏക്നാഥ് ഷിന്ദെയുടെ അവകാശ വാദം. നിലവിൽ സ്വതന്ത്ര എംഎൽഎമാർ ഉൾപ്പെടെ 50 എംഎൽഎമാർ തനിക്കൊപ്പം ഉണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. മഹാവികാസ് അഘാടി സഖ്യത്തിൽനിന്ന് ശിവസേന പുറത്തുവന്ന് ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കണമെന്നാണ് ഷിന്ദെ ആവശ്യപ്പെടുന്നത്.