രാജസ്ഥാനിൽ കോൺഗ്രസ്സിന്റെ അനുനയ ശ്രമം വിജയത്തിലേക്ക്. പരസ്പരം ശീതയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ ഇരു നേതാക്കളും സമ്മതിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ഗെലോട്ടും പൈലറ്റും പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ മുഖാമുഖം കാണുന്നത്. തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ രാജസ്ഥാൻ കോൺഗ്രസിലെ ചേരിപ്പോര് പരിഹരിക്കുന്നതിനാണ് യോഗം ചേർന്നത്.
അശോക് ഗെഹ്‌ലോട്ട്, സച്ചിൻ പൈലറ്റ്, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, രാജസ്ഥാനിൽ നിന്നുള്ള പാർട്ടി നേതാവ് ജിതേന്ദ്ര സിങ് എന്നിവർ നാലു മണിക്കൂറിലേറെ നീണ്ട നിർണായക യോഗത്തിൽ പങ്കെടുത്തു. “ഞങ്ങൾ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചു. തീർച്ചയായും രാജസ്ഥാനിലെ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിക്കും. അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ഈ നിർദ്ദേശത്തോട് ഏകകണ്ഠമായി യോജിച്ചു,” യോഗത്തിന് ശേഷം കെസി വേണുഗോപാൽ പറഞ്ഞു.
സംസ്ഥാന സർക്കാരിനോട് താൻ ഉന്നയിച്ച മൂന്ന് ആവശ്യങ്ങൾ ഈ മാസം അവസാനത്തോടെ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന പൈലറ്റിന്റെ അന്ത്യശാസനത്തെ തുടർന്നാണ് യോഗം ചേർന്നത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. പാർട്ടിയുടെ മുന്നറിയിപ്പ് അവഗണിച്ച അദ്ദേഹം, മുൻ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്ത് അഴിമതി ആരോപിച്ച് ഗെഹ്‌ലോട്ടിന്റെ “നിഷ്‌ക്രിയത്വം” ആരോപിച്ച് ഒരു ദിവസത്തെ നിരാഹാരവുമായി മുന്നോട്ട് പോയി.
മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി തന്ത്രം വികസിപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചർച്ചകൾ നടത്തുന്നു.