യുഡിഎഫ് നേതാക്കൾക്ക് നന്ദി അറിയിച്ച് പിവി അൻവർ.

0
49

നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് ആക്രമണക്കേസിൽ റിമാൻഡിലായ പിവി അൻവർ എംഎൽഎ ജയിൽമോചിതനായി. ദൈവത്തിന് നന്ദിയുണ്ടെന്ന് പിവി അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളമിന്ന് അഭിമുഖീകരിക്കുന്ന വന്യമൃഗ വിഷയം അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് തെളിയിക്കുന്നതാണ് തനിക്ക് ലഭിച്ച പിന്തുണ. നൂറു ദിവസംവരെ ജയിലിൽ കിടക്കാൻ തയ്യാറെടുത്താണ് വന്നത്. നാടുമുഴുവൻ തനിക്കെതിരെ എഫ്ഐആ‍ർ ഇട്ടിരിക്കുകയാണ്.

പിണറായിസത്തെ ഭരണത്തിൽനിന്ന് ഇറക്കാനുള്ള പോരാട്ടത്തിനാണ് ഇനി പിന്തുണ നൽകുന്നതെന്നും പിവി അൻവർ പറഞ്ഞു. തനിക്ക് പിന്തുണ നൽകിയ യുഡിഎഫ് നേതാക്കൾ, താമരശേരി, ബത്തേരി ബിഷപ്പുമാർ തുടങ്ങിയവർക്ക് അൻവർ നന്ദി അറിയിച്ചു.ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസുണ്ട്. പൊതുപ്രവ‍ർത്തനം തുടങ്ങിയതുമുതൽ പ്രതിസന്ധി നേരിട്ടുണ്ട്. പക്ഷേ, ജുഡീഷ്യൽ സംവിധാനം തനിക്ക് അത്താണിയായി.

മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം കുഴികുത്തുകയാണ്. എൽഡിഎഫ് ഇനി ഒരുകാരണവശാലും അധികാരത്തിൽ വരരുതെന്നാണ് പിണറായിയുടെ ആവശ്യം. സിപിഎം അധികാരത്തിൽ വരാതിരിക്കാനുള്ള കരാ‍ർ പിണറായി വിജയൻ ആർഎസ്എസുമായി ചേർന്ന് നടപ്പാക്കിയെന്നും കേരളത്തിലെ മുസ്ലീങ്ങൾ വർഗീയവാദികളാണെന്ന് അദ്ദേഹം പറയുകയാണെന്നും പിവി അൻവർ ആരോപിച്ചു.കേരള നിയമസഭയിൽ അക്രമം നടത്തിയവരാണ് സിപിഎം നേതാക്കൾ.

വനം വകുപ്പ് ഓഫീസിൽ നടന്നത് സ്വാഭാവികമായ വികാരപ്രകടനമാണ്. രണ്ട് പ്ലാസ്റ്റിക് കസേരയാണ് നശിപ്പിച്ചത്. അതിന് 1,000 രൂപ വിലവരും. ഒരു ലൈറ്റ് പൊട്ടി, ഒരു ഫാനിന് കേടുവന്നു. 2500 രൂപയുടെ നഷ്ടമാണ് 35,000 രൂപയുടെ നഷ്ടമെന്ന് എഴുതിക്കൊടുത്തിരിക്കുന്നത്. ഭരണത്തിൻ്റെ ശീതളച്ഛായയിൽ ഒഴുകുന്ന സിപിഎം സമരമെന്താണെന്ന് മറന്നുവെന്നും അൻവർ പറഞ്ഞു.എൽഡിഎഫിൽനിന്ന് മുസ്ലീം സമുദായം അകലുകയാണ്. വനഭേദഗതി ബില്ലിനെ തുടർന്ന് ക്രിസ്തീയ സമൂഹം സിപിഎം ബന്ധം ഉപേക്ഷിക്കാൻ പോകുകയാണ്.

ആളുകളെ ആന ചവിട്ടിക്കൊല്ലുമ്പോൾ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും വനം മന്ത്രിയും തടിയൂരുകയാണ്. വനം വകുപ്പ് അധികാരികൾക്ക് അമിതാധികാരം നൽകുന്നത് കേന്ദ്രമല്ല, കേരളമാണ്. നിവൃത്തിയില്ലാതെ ജനം പശ്ചിമഘട്ടം വിട്ട് താഴേക്കിറങ്ങാൻ ഗതികേടുണ്ടാക്കുന്നതാണ് ഇതുവരെയുള്ള നിയമം. അതിന് പെട്രോൾ ഒഴിച്ചുകൊടുക്കുന്നതാണ് പുതിയ നിയമമെന്നും കർഷകരുമായും യുഡിഎഫുമായും കൈകോർത്ത് പോരാട്ടം നടത്തുമെന്നും പിവി അൻവർ പറഞ്ഞു.

നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണ് പിവി അൻവർ ജയിൽമോചിതനായത്. നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് ആക്രമണക്കേസിൽ പിവി അൻവറിനെ പ്രതിചേർത്ത പോലീസ് ഞായറാഴ്ച രാത്രിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിവി അൻവറിൻ്റെ വീട്ടിലെത്തിയായിരുന്നു പോലീസ് നടപടി. ഡിഎംകെ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയാണ് അൻവറിനെ വീട്ടിൽനിന്ന് കൊണ്ടുപോയത്. തുടർന്ന് 14 ദിവസത്തേക്ക് തവനൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here