പഞ്ചാബിൽ മുൻ മന്ത്രിമാരടക്കം നാലുപേർ ബിജെപിയിലേക്ക്

0
65

ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് കുടുതല്‍ നേതാക്കളുടെ കൂടുമാറ്റം. മുന്‍ മന്ത്രിമാരുള്‍പ്പെടെ നാല് കോണ്‍ഗ്രസ് നേതാക്കളാണ് ബി.ജെ.പിയില്‍ ചേരുന്നത്. ഗുര്‍പ്രീത് സിങ് കങ്ഗാര്‍, ബല്‍ബീര്‍ സിദ്ധു, രാജ് കുമാര്‍ വെര്‍ക, സുന്ദര്‍ ഷാം അറോറ എന്നിവരാണ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ പി.സി.സി അധ്യക്ഷന്‍ സുനില്‍ ജാഖറുമായും ബി.ജെ.പി നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇവര്‍ പാര്‍ട്ടി വിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ചണ്ഡീഗഡില്‍ ബി.ജെ.പി ഓഫീസില്‍ കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ഇവരുടെ പാര്‍ട്ടി പ്രവേശമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസമാണ് മുന്‍ പി.സി.സി അധ്യക്ഷനായിരുന്ന സുനില്‍ ജാഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ട് രാജസ്ഥാനില്‍ ചിന്തന്‍ ശിബരം നടന്ന് കൊണ്ടിരിക്കെയായിരുന്നു സുനില്‍ ജാഖര്‍ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലിരുന്നുകൊണ്ട് പഞ്ചാബിലെ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും ഈ അവസ്ഥയില്‍ മുന്നോട്ട് പോവാനാവില്ലെന്നും സുനില്‍ ജാഖര്‍ പറഞ്ഞിരുന്നു.

ജനങ്ങളുമായി അടുത്ത ബന്ധമുള്ളവരും താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ചുവരികയും ചെയ്തിരുന്ന നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നേക്കാമെന്ന് സൂചനകളും നിലനില്‍ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here