ന്യൂഡൽഹി: വിമാന സർവീസിന് സമാനമായി ട്രെയിൻ യാത്രയിലും ലഗേജുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. റെയിൽവേയുടെ ലഗേജ് നിയമങ്ങൾ കർശനമായി നടപ്പാക്കാനാണ് തീരുമാനം. അനുവദിച്ചിട്ടുള്ളതിൽ അധികം ലഗേജ് കൊണ്ടുപോകാൻ ഇനി യാത്രക്കാർ പണം നൽകണം. ബുക്ക് ചെയ്യാതെ അധികം ലഗേജുമായി യാത്ര ചെയ്താൽ പിഴ ഈടാക്കും.
യാത്ര ചെയ്യുന്ന ക്ലാസുകൾക്ക് അനുസരിച്ച് 25 മുതൽ 70 കിലോ വരെ ഭാരമുള്ള ലഗേജുകൾ മാത്രമേ യാത്രക്കാർക്ക് സൗജന്യമായി ട്രെയിനിൽ കൊണ്ടുപോകാൻ സാധിക്കു. യാത്രയ്ക്ക് മുമ്പ് അധിക ലഗേജുകൾ ബുക്ക് ചെയ്യണം. എ.സി ഫസ്റ്റ് ക്ലാസിൽ 70 കിലോ വരെയും എ.സി ടു ടയറിൽ 50 കിലോ വരെയുമുള്ള ലഗേജ് സൗജന്യമായി കൊണ്ടുപോകാം. എ.സി ത്രീ ടയർ, എസി ചെയർ കാർ, സ്ലീപ്പർ ക്ലാസ് എന്നിവയിൽ 40 കിലോയാണ് പരിധി. സെക്കൻഡ് ക്ലാസിൽ 25 കിലോ ലഗേജും കൈയിൽ കരുതാം.
ലഗേജ് അധികമായാൽ പാഴ്സൽ ഓഫീസിൽ പോയി ലഗേജ് ബുക്ക് ചെയ്യണം. 30 രൂപയാണ് അധിക ലഗേജിനുള്ള മിനിമം ചാർജ്. അതേസമയം രജിസ്റ്റർ ചെയ്യാതെ അനുവദിച്ചതിലും അധികം ലഗേജുമായാണ് യാത്രയെന്ന് കണ്ടെത്തിയാൽ ആറിരിട്ടി തുക വരെ പിഴയിടാക്കും.
യാത്ര ചെയ്യുന്ന അതേ ട്രെയിനിൽ തന്നെ ലഗേജ് കൊണ്ടുപോകാൻ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും ലഗേജ് ബുക്കിങ് സ്റ്റേഷനിലെ ലഗേജ് ഓഫീസിൽ എത്തിക്കണം. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ യാത്രക്കാർക്ക് ലഗേജും മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
ലഗേജ് നിയമങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിൽ അധിക ലഗേജുമായി ട്രെയിനിൽ യാത്ര ചെയ്യരുതെന്ന് നേരത്തെ റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ലഗേജ് കൂടുതലാണെങ്കിൽ യാത്രക്കാരുടെ ആസ്വാദനം പകുതിയായി കുറയുമെന്നും കൂടുതൽ ലഗേജുമായി യാത്ര ചെയ്യരുതെന്നുമാണ് മന്ത്രാലയം ആവശ്യപ്പെട്ടത്. ലഗേജ് അധികമായാൽ പാർസൽ ഓഫീസിൽ പോയി ലഗേജ് ബുക്ക് ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചിരുന്നു.