ബെംഗളൂരു • പരിസ്ഥിതിക്കു കോട്ടം വരുത്തുകയും നാട്ടുകാർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്ത കേസിൽ അദാനി ഗ്രൂപ്പിന്റെ ഉഡുപ്പി പവർ കോർപറേഷൻ ലിമിറ്റഡ് (യുപിസിഎൽ) താപവൈദ്യുതി പ്ലാന്റിന് ദേശീയ ഹരിത ട്രൈബ്യൂണൽ 52 കോടി രൂപ പിഴ ചുമത്തി. ഇതിൽ പകുതി പ്ലാന്റിനു ചുറ്റുമുള്ള ശുദ്ധജല വിതരണം. മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, ആരോഗ്യപരിപാലന സംവിധാനങ്ങൾ തുടങ്ങിയവ മെച്ചപ്പെടുത്താനായി വിനിയോഗിക്കണം.
ഇടക്കാല വിധിയെ തുടർന്ന് നേരത്തേ കെട്ടിവച്ച 5 കോടിക്കു പുറമേയുള്ള തുക 3 മാസത്തിനകം അടയ്ക്കണം. 10 കിലോമീറ്റർ ചുറ്റളവിലെ കൃഷിയിടങ്ങളെ പ്ലാന്റിന്റെ പ്രവർത്തനം എങ്ങനെ ബാധിക്കുന്നു എന്നു പഠിക്കാനായി പ്രത്യേക സമിതിയെയും ട്രൈബ്യൂണൽ നിയോഗിച്ചു. ഉഡുപ്പി യെല്ലൂരിലാണ് 600 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള 2 പ്ലാന്റുകൾ ഉള്ളത്.