സംസ്ഥാനം സ്വന്തം നിലയ്ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന നികുതി കുറയ്ക്കില്ല.

0
82

സംസ്ഥാനം സ്വന്തം നിലയ്ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന നികുതി കുറയ്ക്കില്ല. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായി ഉണ്ടായ കുറവിനെ സംസ്ഥാനം കുറച്ചതായി വ്യാഖ്യാനിച്ച് തലയൂരുകയാണ് ധനമന്ത്രി. കഴിഞ്ഞ തവണയും സമാനമായ നിലപാടായിരുന്നു സംസ്ഥാന സർക്കാർ സ്വീകരിച്ചത്.

പ്രതിഷേധങ്ങൾക്ക് ഒടുവിൽ പെട്രോളിന് എട്ടു രൂപയും ഡീസലിന് 6 രൂപയുമായിരുന്നു ഇന്നലെ കേന്ദ്രസർക്കാർ കുറച്ചത്. പെട്രോളിന് 30.08%വും ഡീസലിന് 22.54%വുമാണ് കേരളത്തിൽ വിൽപന നികുതി. അതിനാൽ കേന്ദ്രം കുറച്ചതിന് ആനുപാതികമായി പെട്രോളിന് 2 രൂപ 41 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയും കേരളത്തിൽ കുറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ധനമന്ത്രി കെ.എൻ.ബാലഗോപാൽ പെട്രോൾ നികുതി 2 രൂപ 41 പൈസയും ഡീസൽ നികുതി ഒരു രൂപ 36 പൈസയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണെന്നാണ് വാർത്താക്കുറിപ്പിൽ പറ‍ഞ്ഞത്. കൂടുതൽ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല.

സംസ്ഥാനം സ്വന്തം നിലയിൽ നികുതി കുറയ്ക്കുമോ എന്ന ചോദ്യമാണ് സർക്കാർ നേരിടുന്നത്. അതിന് തയ്യാറല്ല എന്നതിൻ്റെ സൂചനയാണ് ധനമന്ത്രിയുടെ വാർത്താക്കുറിപ്പിലുള്ളത്. പല തവണയായി കേന്ദ്രം കൂട്ടിയ എക്സൈസ് തീരുവ കുറച്ചാൽ ഇന്ധന വില താനേകുറഞ്ഞോളുമെന്ന നിലപാടാണ് സംസ്ഥാനത്തിന്. കേരളം കഴിഞ്ഞ 6 വർഷത്തിനിടെ ഇന്ധനത്തിൻ്റെ വിൽപ്പന നികുതി കൂട്ടിയിട്ടില്ല എന്ന കാര്യവും ബാലഗോപാൽ പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഇന്ധന വില കുറയ്ക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളമടക്കമുള്ള സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തിയപ്പോഴും ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു സംസ്ഥാന സർക്കാർ പ്രതിരോധിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇക്കാര്യത്തിൽ സർക്കാരിനെ പിന്നോട്ട് വലിക്കുന്ന ഘടകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here