പൂനെ: കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് 800 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ബിഹാര്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണവും
ഇതുവരെ കോവിഡ് മൂലം മരിച്ച ഡോക്ടര്‍മാരുടെ എണ്ണം 1,500 ന് മുകളിലാണെന്നാണ് ഐഎംഎ വ്യക്തമാക്കുന്നത്. ഡോക്ടേഴ്സ് ദിനമായ ഇന്ന് ‘സേവ് ദി സേവിയേഴ്സ്’ എന്ന ചിന്തയാണ് ഐഎംഎ മുന്നോട്ടുവയ്ക്കുന്നത്.
എത്ര ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചു, എന്ന വിവരങ്ങൾ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിക്കുന്നതിനായി ഐഎംഎ സെക്രട്ടറി ജനറല്‍ ഡോ. ജയേഷ് ലെലെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ “ഇതുവരെ 800 ഡോക്ടര്‍മാരാണ് രണ്ടാം തരംഗത്തില്‍ മരിച്ചത്. പ്രാഥമിക നിരീക്ഷണം അനുസരിച്ച് കൂടുതല്‍ പേര്‍ക്കും രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടില്ല. ഐസിയുവിലെയും മറ്റും പ്രവര്‍ത്തനം മൂലം യുവ ഡോക്ടര്‍മാര്‍ കോവിഡിന് കീഴടങ്ങിയിട്ടുണ്ടോയെന്നും പരിശോധിക്കുകയാണ്,” ഡോ. ലെലെ പറഞ്ഞു.
സംസ്ഥാനങ്ങളിലെ കണക്കുകള്‍
ഡല്‍ഹി – 128
ബിഹാര്‍ – 115
ഉത്തര്‍ പ്രദേശ് – 79
പശ്ചിമ ബംഗാള്‍ – 62
തമിഴ്നാട് – 51
രാജസ്ഥാന്‍ – 44
ആന്ധ്ര പ്രദേശ് – 42
ഗുജറാത്ത് – 39
ഝാര്‍ഖണ്ഡ് – 39
തെലങ്കാന -37
ഒഡിഷ – 36
കേരളം – 24
മഹാരാഷ്ട്ര – 23
ഹരിയാന – 19
അസം – 10
ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച എത്ര ഡോക്ടര്‍മാര്‍ മരിച്ചുവെന്നതില്‍ കൃത്യമായ കണക്കുകളില്ലെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ (എഫ്എഐഎംഎ) വൈസ് പ്രസിഡന്റ് ഡോ. രോഹന്‍ കൃഷ്ണന്‍ പറഞ്ഞു. “ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് രണ്ട് ഡോസും എടുത്ത കുറച്ചുപേര്‍ മരിച്ചിട്ടുണ്ട്. പലര്‍ക്കും കുത്തിവയ്പിനു ശേഷവും രോഗം ബാധിച്ചിട്ടുണ്ട്. എന്നാല്‍ 99 ശതമാനവും രോഗമുക്തി നേടി,” ഡോ. രോഹന്‍ വ്യക്തമാക്കി.