രാജ്യത്ത് പുതിയ കോവിഡ് വകഭേദമായ ജെഎന്‍.1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംശു പന്ത് സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ ഉത്സവകാലത്തടക്കം നിരന്തര നിരീക്ഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങളടക്കം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്.ഡിസംബർ 8ന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്.
79 കാരിയിൽ നിന്ന് ശേഖരിച്ച സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്.എല്ലാ സംസ്ഥാനങ്ങളിലും നിരീക്ഷണവും പരിശോധനയും ഊര്‍ജിതമാക്കണം.ശ്വാസകോശ അണുബാധ, ഫ്‌ളൂ എന്നിവയുടെ ജില്ലാതല കണക്കുകള്‍ കേന്ദ്രത്തിന് നല്‍കണം. മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, ആള്‍ക്കൂട്ടം ഒഴിവാക്കല്‍ എന്നീ പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്തില്‍ നിര്‍ദേശിക്കുന്നു.ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ അവലോകനയോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാര്‍, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, കേന്ദ്രമന്ത്രിമാര്‍, മന്ത്രാലയം പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പുകളും ശ്വാസകോശസംബന്ധ അസുഖങ്ങളുടെ വര്‍ധനവും യോഗം ചര്‍ച്ച ചെയ്യും.