കണ്ണൂർ : കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറെന്ന് റോബിന്‍ വടക്കുംചേരി.ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും തയ്യാറാണെന്ന് കാണിച്ചാണ് കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിൻ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചത്.പെൺകുട്ടിയും റോബിനും ഒരുമിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസിന്റെ റിപ്പോർട്ട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. സംഭവത്തെത്തുടർന്ന് റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം പിതാവില്‍ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ പ്രതിയുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായിരുന്നു. ഇരയായ പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ മൊഴി മാറ്റി പറഞ്ഞിരുന്നു. എന്നാൽ ഡിഎൻഎ പരിശോധനയിൽ പെൺകുട്ടി ജന്മം നൽകിയത് റോബിന്‍ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് വ്യക്തമാകുകയായിരുന്നു .