തൊണ്ടി മുതലുകൾ നശിപ്പിച്ചത് ക്രൈംബ്രാഞ്ച്: അഭയ കേസിൽ സി ബി ഐ

0
91

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ നിര്‍ണായക തെളിവുകളായിരുന്ന തൊണ്ടിമുതലുകള്‍ നശിപ്പിച്ചത് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കെ.സാമുവല്‍ ആണെന്ന് സിബിഐ. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തൊണ്ടിമുതല്‍ നശിപ്പിച്ച കേസ് അന്വേഷിച്ച സിബിഐ ഡിവൈഎസ്പി ദേവരാജന്‍ ആണ് പ്രത്യേക സിബിഐ കോടതിയില്‍ ഇത് സംബന്ധിച്ച്‌ മൊഴി നല്‍കിയത്.

 

ക്രെെംബ്രാഞ്ച് ലോക്കല്‍ പൊലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം,​ ആര്‍.ഡി.ഒ കോടതിയെ സമീപിച്ച്‌ തൊണ്ടി മുതലുകളായ സിസ്റ്റര്‍ അഭയ മരിക്കുമ്ബോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ചെരുപ്പ്, ശിരോവസ്ത്രം എന്നിവ മടക്കി വാങ്ങി. ഇതിനിടെ അഭയയുടെ സ്വകാര്യ ഡയറിയും കണ്ടെത്തിയിരുന്നു.എന്നാല്‍, 1993 മാര്‍ച്ചില്‍ സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കുന്നതിനു മുന്‍പ് ഡയറി മാത്രം കോടതിയില്‍ ക്രൈംബ്രാഞ്ച് തിരികെ ഏല്‍പ്പിച്ചു. തൊണ്ടിമുതലുകള്‍ ക്രൈംബ്രാഞ്ച് വാങ്ങിയത് 2014-ല്‍ നടത്തിയ തുടരന്വേഷണത്തിലാണ് കണ്ടെത്തിയത്.അതേസമയം ആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം ഓഫീസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ ഉദ്യോഗസ്ഥര്‍ അഭയയുടെ ഡയറി കത്തിച്ചു കളഞ്ഞതായും സിബിഐ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. 1993 ജൂണിലാണ് ഇത് നടന്നത്. സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി.തോമസ് ആയിരുന്നു കേസ് അന്വേഷിച്ചത്.

 

എന്നാല്‍ മറ്റൊരു കേസ് കൂടി അദ്ദേഹത്തിന് അന്വേഷിക്കാന്‍ ഉണ്ടായിരുന്നതിനാല്‍ അഭയ കേസിലെ തൊണ്ടിമുതലുകള്‍ അന്വേഷണത്തിന് ആവശ്യമാണെന്നു കാണിച്ച്‌ ആര്‍ഡിഒ കോടതിയില്‍ ഹര്‍ജി നല്‍കാന്‍ വര്‍ഗീസിന് കഴിഞ്ഞിരുന്നില്ലെന്നും ദേവരാജന്‍ കോടതിയെ അറിയിച്ചു.

 

ഹൈക്കോടതി തന്നെ തുടരന്വേഷണം ഏല്‍പ്പിച്ചപ്പോള്‍ത്തന്നെ തൊണ്ടിമുതലുകള്‍ നശിപ്പിക്കപ്പെട്ട കാര്യത്തിനപ്പുറത്തേക്ക് അന്വേഷണം പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായും ദേവരാജന്‍ കോടതിയെ അറിയിച്ചു. സിബിഐ കോടതി ജഡ്ജി കെ.സനില്‍ കുമാറായിരുന്നു വാദം കേട്ടത്.

 

2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച്‌ 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു.

 

എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്ബതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here