ഇറാൻ ഒരിക്കലും അണുവായുധം വികസിപ്പിക്കില്ലെന്ന നിലപാട് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രഹസ്യമായി ചർച്ചകൾക്ക് താല്പര്യം കാണിക്കുകയും പരസ്യമായി അത് നിഷേധിക്കുകയും ചെയ്യുന്ന ഇറാൻ നേതൃത്വത്തിന്റെ നിലപാട് വഞ്ചനാപരമാണെന്നും അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ചയാണ് ട്രംപ് ഇറാനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്.
യുഎസുമായി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് പരസ്യമായി പറയുമ്പോഴും, ഇറാൻ നേതാക്കൾ രഹസ്യമായി ചർച്ചകൾക്കായി അഭ്യർത്ഥിക്കുകയാണെന്ന് പ്രസ്താവനയിൽ ട്രംപ് അവകാശപ്പെട്ടു.
“ഇറാൻ നേതൃത്വത്തിന്റെ നിലപാട് വിശ്വസിക്കാൻ കഴിയാത്തവിധം വഞ്ചനാപരമാണ്! അവർ ചർച്ചകൾക്കായി കൂടിക്കാഴ്ച വേണമെന്ന് ആവശ്യപ്പെടുന്നു (ചിലർ പറയുന്നത് യാചിക്കുന്നു എന്നാണ്). അടുത്ത ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നിശ്ചയിച്ചിട്ടുമുണ്ട്. എന്നാൽ പരസ്യമായി അവർ അത് അഭിമാനത്തോടെ നിഷേധിക്കുകയും ചർച്ചകളൊന്നും നടക്കുന്നില്ലെന്നും തങ്ങൾ ‘ഒമാനുമായി’ മാത്രമാണ് ആശയവിനിമയം നടത്തുന്നതെന്നും പറയുകയും ചെയ്യുന്നു,” ട്രംപ് പറഞ്ഞു.
മേഖലയിൽ യു എസ് സൈന്യത്തിന് വ്യക്തമായ ആധിപത്യമുണ്ടായിട്ടും, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെക്കുറിച്ച് ഇറാൻ ഇപ്പോഴും വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“അമേരിക്കൻ നാവികസേനയും ഞങ്ങളുടെ ‘ഉപരോധവും’ പൂർണ്ണമായും കവർന്നെടുത്ത ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശക്തമായ നിയന്ത്രണത്തിലാണെന്നാണ് അവർ ഇപ്പോഴും വെറുതെ വിളിച്ചുപറയുന്നത്,” അദ്ദേഹം പറഞ്ഞു.
ഒരു കരാറിലെത്തുകയോ അല്ലെങ്കിൽ പൂർണമായി കീഴടങ്ങുകയോ ചെയ്യാതെ, അമേരിക്കയുടെ അനുമതിയില്ലാതെ ഒരു സാധനങ്ങളും ഇറാനിലേക്ക് പ്രവേശിക്കുകയോ പുറത്തുപോവുകയോ ഇല്ലെന്നും ട്രംപ് വ്യക്തമാക്കി.
“ഞങ്ങൾ ആഗ്രഹിക്കാതെ ഇറാനിലേക്ക് ഒന്നും എത്തില്ല. ഒരു കരാർ ഉണ്ടാകുകയോ അല്ലെങ്കിൽ പൂർണമായി കീഴടങ്ങുകയോ ചെയ്യുന്നത് വരെ ഒന്നും അവിടെ എത്തിച്ചേരുകയുമില്ല,” ട്രംപ് പ്രഖ്യാപിച്ചു.ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്റെ പ്രഖ്യാപിത നിലപാട് ആവർത്തിച്ചുകൊണ്ട്, “ഇറാൻ ഒരിക്കലും ഒരു അണുവായുധം നിർമിക്കില്ല!” എന്നും അദ്ദേഹം വ്യക്തമാക്കി.ഇരുരാജ്യങ്ങളും മധ്യസ്ഥർ മുഖേന നയതന്ത്ര ചർച്ചകൾക്ക് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ആണവ പ്രവർത്തനങ്ങളെയും പ്രാദേശിക സുരക്ഷയെയും ചൊല്ലി വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത പിരിമുറുക്കങ്ങൾക്കിടയിലാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം.







