23 വർഷം മുമ്പ് വയനാട് ജില്ലയിലെ മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സമരത്തിനിടെ പോലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ ആകെയുള്ള 57 പ്രതികളിൽ 56 പേരെയും വെറുതെവിട്ടു. രണ്ടാം പ്രതി അശോകൻ മാത്രമാണ് കുറ്റക്കാരൻ. വിചാരണയ്ക്കിടെ അശോകൻ മരിച്ചതിനാൽ ശിക്ഷ വിധിച്ചില്ല. അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയത്. ഇതാണ് മരണ കാരണമെന്ന് കോടതി കണ്ടെത്തി. ഈ കേസിൽ മറ്റു പ്രതികളുടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിനോദ് വധത്തിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു.
കൽപറ്റയിലെ വയനാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സ്പെഷ്യൽ കോടതി ജഡ്ജി അയൂബ്ഖാൻ പത്തനാപുരം ആണ് വിധി പറഞ്ഞത്.
അതേ സമയം മുത്തങ്ങ സംഭവത്തിലെ അബ്ദുൾ സലാം വധശ്രമക്കേസിൽ നാല് പേർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. എം ഗീതാനന്ദന് പുറമേ ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവരൊണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഈ കേസിൽ ബാക്കി 53 പേരെ വെറുതെ വിട്ടു. 23 വർഷത്തിനുശേഷമാണ് കേസിൽ വിചാരണ പൂർത്തിയായി വിധിവരുന്നത്.








