ആശ്വാസ പ്രഖ്യാപനം; ഇനി ഗള്‍ഫ് രാജ്യങ്ങളെ അക്രമിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്‍റ്,

0
2

ഗള്‍ഫ് രാജ്യങ്ങളുമായി അനുരജ്ഞന സൂചനകള്‍ നല്‍കി ഇറാന്‍, പശ്ചിമേഷ്യന്‍സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു സൂചന.

അയല്‍രാജ്യങ്ങളെ ആക്രമിക്കേണ്ടതിലല്ലെന്ന് ലീഡര്‍ഷിപ്പ് കൗണ്‍സില്‍ തീരുമാനിച്ചതായി ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാന്‍ ടെലിവിഷനിലൂടെ അറിയിച്ചു. താന്‍ അയല്‍രാജ്യങ്ങളോട് മാപ്പ് പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളെ ആക്രമിക്കണമെന്നോ അധിനിവേശം നടത്തണമെന്നോ ഉള്ള ആഗ്രഹം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താത്ക്കാലിക നേതൃത്വ സമിതിയാണ് ഇനി അയല്‍രാജ്യങ്ങളെ ആക്രമിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തത്. തങ്ങള്‍ക്കെതിരെ ഏതെങ്കിലും രാജ്യം ആക്രമണം നടത്താതെ തങ്ങള്‍ ഇനി ഒരു രാജ്യത്തിന് നേരെയും മിസൈലുകള്‍ അയക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം തീക്കളി നടത്തുന്ന അമേരിക്കന്‍-ഇസ്രയല്‍ സഖ്യം പ്രചരണം നടത്തുന്നത് പോലെ തങ്ങള്‍ കീഴടങ്ങുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ നിരുപാധികം കീഴടങ്ങുമെന്ന സ്വപ്‌നവുമായി അവര്‍ കുഴിമാടം വരെ മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ ഉപാധികളില്ലാതെ കീഴടങ്ങും വരെ യാതൊരു ധാരണകളുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം.

ഏതെങ്കിലും തരത്തിലുള്ള നയതന്ത്ര ഇടപെടലുകള്‍ക്ക് മുമ്പ് ഇറാന്‍ കീഴടങ്ങണമെന്ന സൂചനയാണ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്നത്. എല്ലാവര്‍ക്കും അംഗീകരിക്കാനാകുന്ന ഒരു നേതാവിനെ മുന്നോട്ട് വച്ച ശേഷം മാത്രമേ തങ്ങളും സഖ്യകക്ഷികളും പ്രത്യേകിച്ച് ഇസ്രയേല്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കൂ എന്ന് തന്‍റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലെ ഒരു കുറിപ്പില്‍ ട്രംപ് വ്യക്തമാക്കി. ഇറാനെ കരുത്തുറ്റ ഒരു രാഷട്രമാക്കി പുനര്‍നിര്‍മ്മിക്കാനുള്ള ആഗ്രഹവും ട്രംപ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാനെ നാശത്തില്‍ നിന്ന് കരകയറ്റാന്‍ തങ്ങളും സഖ്യകക്ഷികളും പൂര്‍ണ പിന്തുണ നല്‍കും. ഇറാന്‍റെ അടുത്ത പരമോന്നത നേതാവിനെ കണ്ടെത്താന്‍ തങ്ങളും ഭാഗമാകാമെന്ന ഒരു സൂചനയും ട്രംപ് നല്‍കുന്നുണ്ട്.

ജനുവരിയില്‍ വെനിസ്വേലിയന്‍ ഭരണാധികാരി മഡൂറോയെയും ഭാര്യയെയും പിടികൂടിയ ശേഷം അവിടെയുണ്ടായ രാഷ്‌ട്രീയ മാറ്റങ്ങളില്‍ തങ്ങള്‍ ഭാഗമായതെങ്ങനെയെന്നും ട്രംപ് ഉദാഹരിക്കുന്നു. കഴിഞ്ഞ രാത്രി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍റെ നിരവധി സൈനിക കേന്ദ്രങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. സൈനിക അക്കാഡമിയും ഭൂഗര്‍ഭ മിസൈല്‍ നിര്‍മ്മാണ കേന്ദ്രവും അടക്കം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 80 ഇസ്രയേല്‍ പോര്‍വിമാനങ്ങളിലായി 230 ബോംബുകള്‍ വര്‍ഷിച്ചതായാണ് ഇസ്രയേല്‍ വ്യോമസേനയുടെ അവകാശവാദം.

LEAVE A REPLY

Please enter your comment!
Please enter your name here