കണ്ണൂർ തയ്യിൽ ഒന്നര വയസുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യക്ക് ജീവപര്യന്തം തടവ്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്താണ് ശിക്ഷ വിധിച്ചത്. ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഈ തുക കുട്ടിയുടെ അച്ഛൻ പ്രണവിന് നൽകാനും കോടതി നിർദേശിച്ചു. നേരത്തെ കേസിൽ ശരണ്യ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി കാമുകൻ നിധിനെ വെറുതെ വിട്ടിരുന്നു. കോടതി വിധികേട്ട് പ്രതി ശരണ്യ പൊട്ടിക്കരഞ്ഞു.
ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് കേസിലെ രണ്ടാം പ്രതി നിധിനെ കോടതി വെറുതെവിട്ടത്. നേരത്തെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ, 27 വയസ് മാത്രമാണുള്ളതെന്നും സഹായിക്കാൻ ആരുമില്ലെന്നും ശരണ്യ പറഞ്ഞിരുന്നു. മറ്റൊരു കേസിലും പ്രതിയല്ല. മാനസിക പിരിമുറുക്കം ഉൾപ്പെടെ നേരിടുന്നുണ്ടെന്നും കോടതി ദയ കാണിക്കണമെന്നും ശരണ്യ അഭ്യര്‍ത്ഥിച്ചിരുന്നു.
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. മകൻ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കാമുകനൊത്ത് സുഖജീവിതം നയിക്കാനാണ് ശരണ്യ കൃത്യം നടത്തിയതെന്നാണ് കേസ്








