തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടി തട്ടിയതായി പരാതി. സംഭവത്തിൽ യുവതി ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ വിജയകുമാറാണ് പരാതിക്കാരൻ. വഞ്ചിയൂർ പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.
നെയ്യാറ്റിൻകര സ്വദേശിനി റോഷ്നി സുരേഷ്, സുഹൃത്തുക്കളായ ജിബിൻ, ഉണ്ണിമോൾ, അഭിഷേക് എന്നിവരാണ് മറ്റ് പ്രതികൾ. വിജയകുമാറിനെ ഭീഷണിപ്പെടുത്തി കമ്പനി ലാഭവിഹിതത്തിന് പുറമെ ലക്ഷങ്ങൾ വിലമതിക്കുന്ന ഫ്ലാറ്റും, സ്ഥലവും, സ്വർണവും പ്രതികൾ കൈക്കലാക്കി.
റോഷ്നിയും പരാതിക്കാരനും തമ്മിലുള്ള സൗഹൃദത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. കൂടുതൽ പണം ആവശ്യപ്പെട്ട് സംഘം വീണ്ടും ഭീഷണിപ്പെടുത്താൻ തുടങ്ങിയിരുന്നു. പണം നൽകിയില്ലെങ്കിൽ വിജയകുമാറിന്റെ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി വധിക്കുമെന്നും ഭാര്യയെ സെക്സ് റാക്കറ്റിന് വിൽക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.
തനിക്ക് ജനിച്ച ആൺകുഞ്ഞ് വ്യവസായിയുടേതാണെന്ന് പറഞ്ഞാണ് യുവതിയും സുഹൃത്തുക്കളും ഭീഷണി മുഴക്കിയത്. ജർമൻ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ മുതലാളിയാണ് വിജയകുമാർ. ഇവിടുത്തെ ജീവനക്കാരിയാണ് യുവതി. വിജയകുമാറും റോഷ്നിയുമായി 2022 മുതല്‍ ബന്ധമുണ്ടെന്നു പൊലീസ് പറയുന്നു. തന്‍റെ മകന്‍ വിജയകുമാറിന്‍റേതാണെന്ന് യുവതി പറയുന്നു.








