2013ലെ പീഡനക്കേസിൽ തെഹൽക മുൻ എഡിറ്റർ തരുണ്‍ തേജ്പാൽ കുറ്റക്കാരൻ

0
46
2013ലെ ഗോവ പീഡനക്കേസിൽ ‘തെഹൽക’ മുൻ എഡിറ്റർ തരുൺ തേജ്പാലിന് സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെവിട്ട വിചാരണക്കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. കേസിൽ തരുണ്‍ തേജ്പാൽ കുറ്റക്കാരനാണെന്നും ഹൈക്കോടതി വിധിച്ചു. “വിചാരണക്കോടതിയുടെ വിധി ഞങ്ങൾ റദ്ദാക്കിയിരിക്കുന്നു” എന്ന് ജസ്റ്റിസ് ഡോ. നീല ഗോഖലെ, ജസ്റ്റിസ് അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചു.
ശിക്ഷയുമായി ബന്ധപ്പെട്ട് കേസിൽ വാദം ഉന്നയിക്കാൻ തേജ്പാലിന്റെ അഭിഭാഷകരോട് കോടതി നിർദ്ദേശിച്ചു. “ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354A, 354B വകുപ്പുകൾക്കൊപ്പം ബലാത്സംഗവുമായി ബന്ധപ്പെട്ട 376(2)(f), 376(2)(k) എന്നീ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് ഞങ്ങൾ കണ്ടെത്തുന്നു,” എന്ന് കോടതി വ്യക്തമാക്കി. വിധി പറയുമ്പോൾ കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി തേജ്പാലിനോട് നിർദേശിച്ചിരുന്നു.
തരുൺ തേജ്പാൽ കേസ്: വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി

2021 മേയിൽ തേജ്പാലിന് സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെവിട്ട സെഷൻസ് കോടതി വിധിക്കെതിരെ ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് ഈ വിധി. ഇരുവിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷം കഴിഞ്ഞ ആഴ്ച ഹൈക്കോടതി കേസ് വിധി പറയാൻ മാറ്റിവെച്ചിരിക്കുകയായിരുന്നു.

ലൈംഗിക അതിക്രമത്തിന് ഇരയായ വ്യക്തി എങ്ങനെ പെരുമാറണം എന്ന മുൻധാരണകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പരാതിക്കാരിയുടെ പെരുമാറ്റത്തെ വിലയിരുത്തിയതെന്നും ഇത് ഗുരുതരമായ പിഴവാണെന്നും ഗോവ സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇരയുടെ പ്രതികരണം ഓരോ വ്യക്തിയുടെയും പശ്ചാത്തലത്തിനും സാഹചര്യത്തിനും അനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്നും പരാതിക്കാരിയുടെ പ്രധാന ആരോപണങ്ങൾ കൃത്യമായി പരിശോധിക്കുന്നതിന് പകരം ചെറിയ വൈരുദ്ധ്യങ്ങൾക്കാണ് വിചാരണക്കോടതി മുൻഗണന നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരുവിഭാഗത്തിന്റെയും വാദങ്ങൾ

സംഭവത്തിന് ശേഷം തേജ്പാൽ പരാതിക്കാരിക്ക് അയച്ച ഇമെയിലുകളെ പ്രോസിക്യൂഷൻ കോടതിയിൽ പ്രധാന തെളിവായി ഉയർത്തിക്കാട്ടി. തന്റെ “വിവേകശൂന്യതയ്ക്ക്” മാപ്പ് പറയുന്നതും നാണക്കേട് പ്രകടിപ്പിക്കുന്നതുമായ പരാമർശങ്ങൾ തേജ്പാലിന്റെ ഇമെയിലുകളിൽ ഉണ്ടായിരുന്നു. ഇത് കുറ്റം സമ്മതിക്കലാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.എന്നാൽ മുതിർന്ന അഭിഭാഷകൻ ആബാദ് പോണ്ട പ്രതിനിധീകരിച്ച പ്രതിഭാഗം ഈ വാദം തള്ളി. ആ ഇമെയിലുകൾ ശാരീരിക അതിക്രമത്തിനുള്ള മാപ്പപേക്ഷയായിരുന്നില്ലെന്നും, കേവലം വാക്കാലുള്ള സംഭാഷണത്തെക്കുറിച്ച് മാത്രമായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. കൂടാതെ പരാതിക്കാരിയുടെ ആരോപണങ്ങൾ സിസിടിവി ദൃശ്യങ്ങൾക്കും വിദഗ്ദ്ധ തെളിവുകൾക്കും എതിരാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here