നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. 30 ലക്ഷം പിഴയും വിധിച്ചു. ഇതിൽ 20 ലക്ഷം രൂപ സുധാകരന്റെ മക്കളായ അഖില, അതുല്യ എന്നിവർക്ക് നൽകണം. ഇല്ലെങ്കിൽ മൂന്നുവർഷം തടവ് അനുവഭവിക്കണം. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോണാണ് വിധി പറഞ്ഞത്. കേസ് അപൂര്‍വങ്ങളില്‍ അപൂർവമെന്ന് കോടതി വ്യക്തമാക്കി. പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല്‍ വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു.
2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. കേസിന്റെ വിചാരണ 2026 ഫെബ്രുവരി 23ന് ആരംഭിച്ചു. ആകെ 81 സാക്ഷികളില്‍ 46 പേരുടെ മൊഴികളാണ് കോടതിയില്‍ വായിച്ചുകേള്‍പ്പിച്ചത്.
എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചിരുന്നുവെങ്കിലും അന്തിമവാദങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.കൊലപാതകത്തിന് ശേഷം സമീപത്തെ മലയിലേക്ക് രക്ഷപ്പെട്ട ചെന്താമരയെ തണ്ടര്‍ബോള്‍ട്ടും പോലിസും ചേര്‍ന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവില്‍ 2025 ജനുവരി 29നു രാത്രി പിടികൂടുകയായിരുന്നു. 2025 ഒക്ടോബര്‍ 18നു സജിത വധക്കേസിലും ചെന്താമരയെ കുറ്റക്കാരനാക്കി പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷയായി വിധിച്ചിരുന്നു. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30ന് പൂര്‍ത്തിയായിരുന്നു.
വിധിപ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിയിരുന്നു. വേണ്ടി വന്നാല്‍ താന്‍ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു. തടസ്സം നിന്നാല്‍ ഇങ്ങനെ ആയിരിക്കും തന്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയ്ക്ക് മാനസിക പ്രശ്‌നം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോള്‍ തനിക്ക് പ്രശ്‌നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി.
വിധി പ്രഖ്യാപിക്കും മുന്‍പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.
അടിമുടി സംശയവും, കടുത്ത മദ്യപാനവും മൂലമാണ് ഭാര്യയും മകളുമടങ്ങുന്ന കുടുംബം ചെന്താമരയെ ഉപേക്ഷിച്ചുപോയത്. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി സജിതയെ കൊലപ്പെടുത്തിയത്. ഭാര്യയും മക്കളും പിണങ്ങിപ്പോകാന്‍ കാരണം ഇവരാണെന്നായിരുന്നു പ്രതിയുടെ ആരോപണം. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു.







