പാക്കേജിംഗിലെ ലേബലല്ല തന്മാത്രയാണ് മരുന്നുകളുടെ ഫലപ്രാപ്‌തിയെ നിർണയിക്കുന്നതെന്ന് ഡോക്‌ടർമാർ. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമ്പിൾ പരിശോധനകളിലൂടെയാണ് പഠനം നടത്തിയത്.
ഉയർന്ന വില നൽകുമ്പോഴാണ് മികച്ച മരുന്ന് ലഭിക്കുക എന്ന വിശ്വാസം ഉള്ളവരാണ് മിക്കവരും. അതിനാൽ മരുന്നുകളുടെ ഗുണമോ ഫലമോ നോക്കാതെ ഫാർമസികൾ അല്ലെങ്കിൽ കമ്പനികൾ ഈടാക്കുന്ന വലിയ വില കൊടുത്ത് മരുന്ന് വാങ്ങും. എന്നാൽ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ബ്രാൻഡഡ് മരുന്നുകളുടെ അതേ ഗുണനിലവാരമാണ് ജനറിക്ക് മരുന്നുകൾക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.
സിറ്റിസൺ-ജെനറിക് & ബ്രാൻഡഡ് ഡ്രഗ്‌സ് ക്വാളിറ്റി പ്രോജക്റ്റ് എന്ന പേരിൽ യുവാക്കൾ നേതൃത്വം നൽകിയ പഠനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയത്. മരുന്നുകളുടെ ഗുണനിലവാരം പരിശോധിച്ച് നടത്തിയ പഠനത്തിൽ രണ്ട് വിഭാഗം മരുന്നുകളും ഒരേ ഗുണനിലവാരമാണെന്ന നിഗമനത്തിൽ പഠനം കൊണ്ടെത്തിക്കുന്നു.
ജനറിക് മരുന്നുകളുടെ താങ്ങാനാവുന്ന വില, വിശ്വാസം, യഥാർത്ഥ മൂല്യം എന്നിവയെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്ക് ഈ ഗവേഷണം തുടക്കമിട്ടു. ഡോക്‌ടർമാർ, ശാസ്ത്രജ്ഞർ, ഗവേഷകർ, യുവാക്കൾ എന്നിവരുടെ സ്വതന്ത്ര പ്രവർത്തനത്തിൻ്റെ ഫലമായാണ് ഈ പഠനം. ലാബ് പരിശോധനകളിലൂടെയും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമ്പിൾ പരിശോധനകളിലൂടെയുമാണ് പഠനം പൂർത്തീകരിച്ചത്.
പഠനം പറയുന്നതിങ്ങനെ
കേരളം ആസ്ഥാനമായുള്ള മിഷൻ ഫോർ എത്തിക്‌സ് ആൻഡ് സയൻസ് ഇൻ ഹെൽത്ത്കെയർ എന്ന സംഘടന വഴി പഠനം നടത്തി. പഠനത്തിൽ പ്രമേഹം, ഹൃദ്രോഗം, ഗ്യാസ്ട്രിക് ഡിസോർഡേഴ്‌സ്, അണുബാധകൾ, വിട്ടുമാറാത്ത കരൾ രോഗങ്ങൾ തുടങ്ങിയ അവസ്ഥകൾക്കായി വ്യാപകമായി ഉപയോഗിക്കുന്ന 22 മരുന്നുകൾ പഠനത്തിൽ വിലയിരുത്തി.
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡഡ് മരുന്നുകൾ, ബ്രാൻഡഡ് ജനറിക്‌സ്, ലോക്കൽ ട്രേഡ് ജനറിക്‌സ്, പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (PMBJP) പോലുള്ള സർക്കാർ പദ്ധതികൾ വഴി വിതരണം ചെയ്യുന്ന മരുന്നുകൾ എന്നിവയുൾപ്പെടെ ആകെ 131 സാമ്പിളുകൾ പരിശോധിച്ചു.
മരുന്നിൻ്റെ അളവ്, മാലിന്യത്തിൻ്റെ അളവ്, ഗുണനിലവാരം ഭൗതിക സവിശേഷതകൾ എന്നിവയുൾപ്പെടെ അഞ്ച് ഇന്ത്യൻ ഫാർമക്കോപ്പിയ മാനദണ്ഡങ്ങൾക്കനുസൃതമായി ഓരോ സാമ്പിളും വിലയിരുത്തി. പഠനത്തിൻ്റെ കണ്ടെത്തലുകൾ പ്രകാരം, പരീക്ഷിച്ച എല്ലാ ജനറിക് മരുന്നുകളും ഈ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നവയാണ്. ബ്രാൻഡഡ് ഉൽപന്നങ്ങളുമായി ഇവ വലിയ ഗുണനിലവാര പോരായ്‌മയോ വ്യത്യാസമോ കാണിക്കുന്നില്ല.
ബ്രാൻഡിംഗ് മരുന്നുകളുടെ വില
ഹെപ്പറ്റോളജിസ്റ്റ് ഡോ. സിറിയക് ആബി ഫിലിപ്‌സ് ആണ് പഠനത്തിന് നേതൃത്വം നൽകിയത്. അദ്ദേഹം പദ്ധതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പറഞ്ഞു. അദ്ദേഹം തൻ്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് പുതിയ കണ്ടെത്തൽ വെളിപ്പെടുത്തിയത്.
ഒരേ ഗുണനിലവാര ഫലങ്ങൾ ഉണ്ടായിരുന്നിട്ടും വിലയിലെ അസമത്വം എങ്ങനെയുണ്ടാകുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ചില സന്ദർഭങ്ങളിൽ, ബ്രാൻഡഡ് മരുന്നുകൾ അവയുടെ ജനറിക് തുല്യമായ മരുന്നുകളേക്കാൾ 14 മടങ്ങ് വരെ വിലയുള്ളതായി കണ്ടെത്തി. രണ്ടിലും ഒരേ സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ അടങ്ങിയിട്ടുണ്ടെങ്കിലും ഒരേ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെങ്കിലും വിലകൾ തമ്മിൽ വലിയ അന്തരം ഉണ്ട്.
ബ്രാൻഡഡ് മരുന്നുകളുടെ ഒരു ടാബ്‌ലെറ്റിന് ശരാശരി വില 11.17 രൂപയാണെന്നിരിക്കെ ജൻ ഔഷധി മരുന്നുകൾക്ക് ഇത് 2.4 രൂപയാകുന്നു. പാന്റോപ്രാസോൾ, അറ്റോർവാസ്റ്റാറ്റിൻ, റിഫാക്‌സിമിൻ തുടങ്ങിയ മരുന്നുകൾക്ക് അഞ്ച് മുതൽ 14 മടങ്ങ് വരെ വില കൂടുതലാണ്.
പാക്കേജിംഗിലെ ലേബലല്ല തന്മാത്രയാണ് ഫലപ്രാപ്‌തിയെ നിർണയിക്കുന്നതെന്ന് ഡോ. ഫിലിപ്‌സ് പഠനത്തെ മുൻ നിർത്തി വാദിക്കുന്നു. മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ അനാവശ്യമായ സാമ്പത്തിക ബാധ്യത വർധിപ്പിക്കുകയും ആരോഗ്യ ഫലങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിലൂടെ പറയുന്നു. “പല ഡോക്‌ടർമാർ ഇപ്പോഴും ജനറിക് മരുന്നുകളെ വിശ്വസിക്കുന്നില്ല എന്നത് ഹൃദയഭേദകമാണ്.
പലപ്പോഴും, ഈ വിലകുറഞ്ഞ ഓപ്ഷനുകൾ ഗുണനിലവാരം കുറഞ്ഞതാണെന്നോ പ്രശസ്‌ത ബ്രാൻഡുകളേക്കാൾ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാമെന്നോ അവർ ആശങ്കപ്പെടുന്നു. ഈ ഭയം അവരെ വിലകൂടിയ മരുന്നുകൾ നിർദേശിക്കാൻ പ്രേരിപ്പിക്കുന്നു അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ നടത്തിയ ചില അന്താരാഷ്ട്ര പഠനങ്ങൾ ചില ഉൽപാദന സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് നിയന്ത്രണ മേൽനോട്ടം ദുർബലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാണിച്ച് ഗുണനിലവാര ആശങ്കകൾ ഉയർത്തിക്കാട്ടിയിട്ടുണ്ട്. ഉദാഹരണത്തിന്, വിദേശത്ത് നിർമിക്കുന്ന ചില ജനറിക്‌സുകളുമായി ബന്ധപ്പെട്ട ഉയർന്ന പ്രതികൂല സംഭവങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള ഗവേഷണങ്ങൾ നേരത്തെ നിർദേശിച്ചിരുന്നു.
എന്നിരുന്നാലും, ഇന്ത്യൻ പഠനത്തിലൂടെ രചയിതാക്കൾ അവരുടെ കണ്ടെത്തലുകൾ ഫാർമക്കോപ്പിയൽ പരിശോധനയിൽ വേരൂന്നിയതാണെന്ന് ഊന്നിപ്പറയുന്നു. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും അംഗീകരിച്ച ഒരു ലബോറട്ടറിയിലാണ് ഈ പരിശോധനകൾ നടത്തിയത്.
ജനറിക് പ്രിസ്‌ക്രിപ്ഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയപരമായ ശ്രമങ്ങൾ സമീപ വർഷങ്ങളിൽ പ്രചാരം നേടിയിട്ടുണ്ട്. നിരവധി സംസ്ഥാന സർക്കാരുകൾ പൊതു ആശുപത്രി ഡോക്‌ടർമാരോട് അവരുടെ ജനറിക് പേരുകളിൽ മരുന്നുകൾ എഴുതാൻ നിർദേശിച്ചിട്ടുണ്ട്.







