ന്യൂഡൽഹി: ആറ് മാസം വരെ നവജാത ശിശുക്കൾക്ക് മുലപ്പാൽ മാത്രം നൽകുന്നവരുടെ എണ്ണത്തിൽ ഇടിവ് വന്നതായി ദേശീയ കുടുംബാരോഗ്യ സർവേ (NFHS-6). ആദ്യ മണിക്കൂറിനുള്ളിൽ 95.6% നവജാതശിശുക്കൾക്ക് മുലപ്പാൽ ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും എക്‌സ്‌ക്ലൂസീവ് ബ്രെസ്റ്റ്ഫീഡിങ് (ഇബിഎഫ്) രീതി പിന്തുടരുന്നവരുടെ എണ്ണം വളരെ കുറവാണ്.
ആറ് മാസം പൂർത്തിയാകും മുമ്പേ ശിശുക്കൾക്ക് മുലപ്പാലിനൊപ്പം അധിക ഭക്ഷണവും ദ്രാവകങ്ങളും നൽകുന്നുണ്ടെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ആറ് മാസം വരെ നവജാത ശിശുക്കൾക്ക് മുലപ്പാൽ മാത്രം നൽകുന്ന രീതിയെയാണ് എക്‌സ്‌ക്ലൂസീവ് ബ്രെസ്റ്റ്ഫീഡിങ് (ഇബിഎഫ്) എന്ന് പറയുന്നത്.
“രാജ്യത്ത് ആശുപത്രി പ്രസവങ്ങൾ വർധിച്ചതോടെ മാതൃമരണ നിരക്കിൽ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും മുലയൂട്ടലിന്റെ കാര്യത്തിൽ ഇത് പ്രതിഫലിക്കാത്തത് ഒരു വിരോധാഭാസമാണെന്ന് സർ ഗംഗാറാം ആശുപത്രിയിലെ ഡോ. ആഭ മജുംദാർ പറയുന്നു. നഗരപ്രദേശങ്ങളിൽ സിസേറിയൻ പ്രസവങ്ങൾ വലിയ തോതിൽ വർധിച്ചതാണ് ഇതിനൊരു കാരണം. സിസേറിയന് ശേഷം അമ്മമാർക്ക് പെട്ടെന്ന് മുലയൂട്ടൽ ആരംഭിക്കാൻ കഴിയാതെ വരുന്നു” സർ ഗംഗാറാം ആശുപത്രിയിലെ ഐവിഎഫ് ആൻഡ് ഹ്യൂമൻ റീപ്രൊഡക്ഷൻ സെൻ്റർ ഡോ. ആഭ മജുംദാർ പറഞ്ഞു.
“ഒരുപാട് ബേബി ഫുഡ് ഇപ്പോൾ ലഭ്യമാണ്, കൂടാതെ ഫോർമുല ഫീഡിങ് കുഞ്ഞിന് ഏറ്റവും നല്ലതാണെന്ന് പറഞ്ഞ് മുലയൂട്ടൽ രീതികളെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നു. ഏറ്റവും വലിയ കാരണം ഇന്ത്യയിൽ പ്രസവാവധി വളരെ പരിമിതമായതാണ്, ചില സ്ഥലങ്ങളിൽ ഇത് ഒരു മാസം മുതൽ മൂന്ന് മാസം വരെ മാത്രമാണ്. അതിനാൽ പല ജോലി ചെയ്യുന്ന അമ്മമാർക്ക് പരിമിതമായ പ്രസവാവധി മാത്രമേ ലഭിക്കുന്നുള്ളൂ. ജോലിസ്ഥലങ്ങളിലെ നിയുക്ത മുലയൂട്ടൽ സ്ഥലങ്ങളുടെ അഭാവം, കുടുംബ പിന്തുണ ഇല്ലാത്തത് എല്ലാം ഇതിൻ്റെ കാരണങ്ങളാണ്”
അതിനാൽ കുഞ്ഞിന് പാൽ കൊടുക്കാൻ അവർ മുലപ്പാൽ ഒഴിച്ചു തണുപ്പിച്ച് വീട്ടിൽ സൂക്ഷിക്കുന്നു. പതുക്കെ പതുക്കെ ഇത് വളരെ ബുദ്ധിമുട്ടായി മാറുന്നു. അതിനുശേഷം അവർ ജോലിക്ക് മുൻഗണ നൽകുന്നു- ഡോക്‌ടർ കൂട്ടിച്ചേർത്തു. ആദ്യത്തെ ആറ് മാസത്തേക്ക് മുലപ്പാൽ മാത്രം നൽകണമെന്ന ലോകാരോഗ്യ സംഘടനയുടെ ശിപാർശ പലരും പാലിക്കുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഫോർമുല അല്ലെങ്കിൽ പാക്കേജുചെയ്ത ശിശു ഭക്ഷണങ്ങളുടെ ഉപയോഗം വർധിക്കുന്നതാണ് എക്സ്ക്ലൂസീവ് ബ്രസ്‌റ്റ് ഫീഡിങ് രീതി കുറയാനുള്ള മറ്റ് കാരണങ്ങൾ. പൂരക ഭക്ഷണങ്ങൾ നേരത്തെ നൽകുന്നതും അമ്മമാർ ജോലിയിലേക്ക് മടങ്ങുന്നതും കാരണങ്ങളാണ്.
“ആദ്യത്തെ ആറ് മാസത്തേക്ക് പ്രത്യേക മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിലും കുടുംബങ്ങളെയും പരിചാരകരെയും കൗൺസിലിങ് ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം” നോയിഡയിലെ ക്ലൗഡ്‌നൈനിലെ സീനിയർ ഗൈനക്കോളജിസ്റ്റായ ഡോ. സന്ദീപ് ചദ്ദ പറഞ്ഞു. “ഗർഭകാലത്ത് രോഗി വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നില്ല, സാധാരണ പ്രസവത്തിന് ഡോക്ടർമാരും പ്രേരിപ്പിക്കുന്നില്ല. മിക്കപ്പോഴും, സി-സെക്ഷൻ കാരണം, അമ്മമാർ ഭക്ഷണം നൽകുന്നത് ഒഴിവാക്കുന്നു. ചില സന്ദർഭങ്ങളിൽ, ഭക്ഷണം നൽകിയതിനുശേഷവും ഒരു കുഞ്ഞിന് വിശക്കുമ്പോൾ, കുടുംബാംഗങ്ങൾ മറ്റ് ഭക്ഷണം നൽകാൻ തുടങ്ങുന്നു, അതും ഒരു വലിയ പ്രശ്നമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
സർവേയിൽ പറയുന്നതെന്ത്
സർവേയിലൂടെ സിക്കിം പോലുള്ള ചില സംസ്ഥാനങ്ങളിൽ മുലയൂട്ടലിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം മെച്ചപ്പെട്ടതായി മനസിലാക്കാൻ കഴിയുന്നുണ്ട്. സിക്കിമിൽ ഇബിഎഫ് 28.3% ൽ നിന്ന് 49.6% ആയി ഉയർന്നു. കേരളം 55.5% ൽ നിന്ന് 72.7% ആയി. ജാർഖണ്ഡിൽ, നിലവിൽ മുലയൂട്ടുന്ന ആറ് മാസത്തിൽ താഴെയുള്ള കുട്ടികളുടെ അനുപാതം 95.8% ൽ നിന്ന് 96.4% ആയി വർധിച്ചു, കർണാടകയിൽ ഇത് 92.4% ൽ നിന്ന് 93.8% ആയി ഉയർന്നു. അരുണാചൽ പ്രദേശിൽ ഇബിഎഫ് രീതികൾ കുറഞ്ഞതായാണ് കാണിക്കുന്നത്.








