ഹൈദരാബാദ്: ഹൈദരാബാദിലെ നിരവധി പ്രധാന റോഡുകളുടെ പേര് മാറ്റാന്‍ തീരുമാനിച്ച് തെലങ്കാന സര്‍ക്കാര്‍. തെലങ്കാന സര്‍ക്കാരിൻ്റെ ഓദ്യോഗിക പ്രസ്‌താവനയിലൂടെയാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇക്കാര്യം അറിയിച്ചത്. നിര്‍ദിഷ്‌ട റോഡുകള്‍ക്ക് പ്രമുഖ വ്യക്തികളുടെയും ആഗോള കമ്പനികളുടെയും പേരുകൾ നൽകാനാണ് തീരുമാനം. അവരെ ആദരിക്കുന്നതിനും നഗരത്തിന് ദേശീയ, അന്തർദേശീയ അംഗീകാരം നേടുന്നതിനുമായാണ് നിര്‍ണായക തീരുമാനം.
ഔട്ടർ റിങ് റോഡിലെ രവിരിയാലയിൽ നിന്ന് ഫ്യൂച്ചർ സിറ്റിയിലേക്കുള്ള 100 മീറ്റർ ഗ്രീൻഫീൽഡ് റേഡിയൽ റോഡിന് അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പേര് നൽകാൻ തീരുമാനിച്ചതായി സര്‍ക്കാര്‍ പ്രസ്‌താവനയില്‍ പറയുന്നു. രവിരിയാല ഇൻ്റർചേഞ്ചിന് ഇതിനകം ടാറ്റ ഇൻ്റർചേഞ്ച് എന്ന് പേരിട്ടിട്ടുണ്ട്.
ഹൈദരാബാദിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺസുലേറ്റ് ജനറലിനോട് ചേർന്നുള്ള റോഡിന് ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ എന്ന് പേരിടുമെന്ന് സർക്കാർ പ്രസ്‌താവവനയിൽ പറഞ്ഞു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പേരിൽ ഒരു റോഡിന് പേര് നൽകുന്നത് ഇതാദ്യമായിരിക്കാം. ഇതിലൂടെ റോഡിനും സംസ്ഥാനത്തിനും അന്തര്‍ദേശീയ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഹൈടെക്ക് സിറ്റിയോട് ചേർന്നുള്ള ഐടി ഇടനാഴിയിലെ റോഡുകള്‍ക്ക് ടെക്കുമായി ബന്ധപ്പെട്ട പേരുകള്‍ ഇടാനാണ് തീരുമാനം. ടെക്ക് ലോകത്തിലേക്കുള്ള വളര്‍ച്ചയും അന്താരഷ്‌ട്ര അംഗീകാരത്തിനും വേണ്ടിയാണിത്. സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം ഐടി ഇടനാഴിയിലെ പ്രധാന റോഡുകൾക്ക് ഗൂഗിൾ സ്ട്രീറ്റ്, മൈക്രോസോഫ്റ്റ് റോഡ്, വിപ്രോ ജംഗ്ഷൻ എന്നീ പേരുകളും സർക്കാർ പരിഗണിക്കുന്നുണ്ട്.
അതേസമയം ഹൈടെക്ക് സിറ്റിയോട് ചേര്‍ന്നുള്ള ചില റോഡുകള്‍ക്ക് ഗൂഗിളിൻ്റെയും ഗൂഗിള്‍ മാപ്പിൻ്റെയും ആഗോള സ്വാധീനവും സംഭാവനയും തിരിച്ചറിയുക എന്നതും പുതിയ പേര് നല്‍കലിന് പിന്നിലുണ്ട്. ഹൈദരാബാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ഗൂഗിളിൻ്റെ വരാനിരിക്കുന്ന കാമ്പസിലൂടെയുള്ള റോഡിനാണ് ‘ഗൂഗിൾ സ്ട്രീറ്റ്’ എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നത്. ഗൂഗിളിൻ്റെ അംഗീകാരം സംസ്ഥാനത്തിനെ സംബന്ധിച്ച് ഒഴിച്ച് കൂടാനാവാത്തതാണ്.
കൂടാതെ, മുഖ്യമന്ത്രിയുടെ നിർദേശത്തിന് അനുസരിച്ച് വിപ്രോ ജംഗ്ഷനും മൈക്രോസോഫ്റ്റ് റോഡും കൂടി ഉൾപ്പെടുത്തുമെന്നും പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു. നഗരത്തിൻ്റെ ഭൂപ്രകൃതിയിൽ മൈക്രോസോഫ്റ്റിനും വിപ്രോയ്ക്കും അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ഈ നീക്കം. ലോകമെമ്പാടുമുള്ള സ്വാധീനമുള്ള വ്യക്തികളുടെയും പ്രമുഖ കമ്പനികളുടെയും പേരുകൾ റോഡുകൾക്ക് നൽകുന്നത് അവർക്ക് അർഹമായ ബഹുമാനം നൽകുക മാത്രമല്ല, ഹൈദരാബാദിന് അന്താരാഷ്ട്ര അംഗീകാരം കൊണ്ടുവരിക കൂടിയാണെന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി വിശ്വസിക്കുന്നു.




