കൊച്ചി: മൂന്നാറില്‍ പട്ടയഭൂമി വകമാറ്റുന്നത് തടഞ്ഞു കൊണ്ടുള്ള റവന്യൂ വകുപ്പ് ഉത്തരവ് സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളി. ഇതോടെ പട്ടയഭൂമികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഓഫീസര്‍മാരുടെ എന്‍.ഒ.സി നിര്‍ബന്ധമാകും.
മൂന്നാറിലെ എട്ട് വില്ലേജുകളില്‍ ഭൂമി വകമാറ്റി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ നിരാക്ഷേപ പത്രം നിര്‍ബന്ധമാക്കി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. മൂന്നാര്‍ മേഖലയ്ക്ക് മാത്രമായി ഇറക്കിയ ഈ ഉത്തരവ് സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ പിന്നീട് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. എന്തിനു വേണ്ടിയാണ് ഭൂമി പതിച്ചു നല്‍കിയതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ കൈവശ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണമെന്നും ഇത് പരിശോധിച്ചായിരിക്കണം തദ്ദേശ സ്ഥാപനങ്ങള്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ല.
തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കോടതി അലക്ഷ്യ നടപടി സ്വീകരിച്ചു. എല്ലാ വില്ലേജ് ഓഫീസുകളിലേക്കും കോടതി ഉത്തരവ് അയച്ചു കൊടുക്കാനും സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചു. എന്നാല്‍ ഉത്തരവ് നടപ്പാക്കിയാൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കാണിച്ച് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. കെട്ടിട നിര്‍മാണത്തിന് വില്ലേജ് ഓഫീസറുടെ നിരാക്ഷേപ പത്രം നിര്‍ബന്ധമാക്കിയാല്‍ വികസനം മുരടിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍, ഈ വാദങ്ങള്‍ നിരസിച്ച കോടതി സര്‍ക്കാര്‍ അപ്പീല്‍ തള്ളി. സംസ്ഥാനമൊട്ടാകെ പട്ടയഭൂമികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഓഫീസര്‍മാരുടെ എൻഒസി നിര്‍ബന്ധമാക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.