വെയിലത്ത് ജോലി ചെയ്യുന്നവരില്‍ വൃക്ക തകരാര്‍;

0
31

തമിഴ്‌നാട്ടിലെ 5.13 ശതമാനം കർഷകരുടെയും വൃക്കകളുടെ പ്രവർത്തനം തകരാറിലാണെന്ന് റിപ്പോർട്ടുകള്‍ പുറത്ത് വന്നു.

ചെന്നൈ: തമിഴ്‌നാട്ടില്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് കൂടുതല്‍ പേരും. അതുപോലെ നിര്‍മ്മാണ മേഖലകളിലും മറ്റ് ഏര്‍പ്പെടുന്നവരുടെ എണ്ണവും കൂടുതലാണ്. തമിഴ്‌നാട്ടിലെ ചൂട് ക്രമാതീതമായി ഉയരുന്നത് പലപ്പോഴും സംസ്ഥാനത്തെ സംബന്ധിച്ച് വെല്ലുവിളിയാണ്. ഇത് ദീര്‍ഘ നേരം വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് പല അസുഖങ്ങളും വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ദീര്‍ഘ നേരം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വിട്ടുമാറാത്ത വൃക്ക തകരാറുകൾ സംഭവിക്കുന്നുണ്ടെന്ന് പഠന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലാൻസെറ്റ് മാസികയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. തമിഴ്‌നാട്ടിലെ 5.13 ശതമാനം കർഷകരുടെയും വൃക്കകളുടെ പ്രവർത്തനം തകരാറിലാണെന്ന് ഈ പഠനം പറയുന്നു.

മദ്രാസ് മെഡിക്കൽ കോളജിലെ യൂറോളജി വകുപ്പ് നടത്തിയ ഒരു പഠനത്തിലും ഇത് സംബന്ധിച്ച് പ്രതിപാദിച്ചിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളജ് വിഭാഗത്തിൻ്റെ പഠനങ്ങള്‍ പ്രകാരം ദീര്‍ഘ നേരം സൂര്യപ്രകാശത്തില്‍ നിന്ന് ജോലി ചെയ്യുന്ന 50 ശതമാനത്തിലധികം കർഷകർക്കും വൃക്ക തകരാറുകള്‍ സംഭവിക്കുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ വൃക്ക തകാറുകള്‍ക്കപ്പുറം അവര്‍ക്ക് വേറെ രോഗങ്ങളൊന്നുമില്ലെന്നും അവര്‍ സ്ഥിരീകരിച്ചു.

മദ്രാസ് മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവിയും സംസ്ഥാന അവയവ മാറ്റ കമ്മിഷൻ സെക്രട്ടറിയുമായിരുന്ന ഡോ. ഗോപാലകൃഷ്‌ണൻ്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. പഠനത്തിൻ്റെ ഫലങ്ങൾ അന്താരാഷ്ട്ര ജേണലായ ദി ലാൻസെറ്റ് റീജിയണൽ ഹെൽത്ത് – സൗത്ത് ഈസ്റ്റ് ഏഷ്യയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന അവയവമാറ്റ കമ്മിഷൻ സെക്രട്ടറി ഡോ. ഗോപാലകൃഷ്‌ണന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. 2023 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മദ്രാസ് മെഡിക്കൽ കോളജിലെ യൂറോളജി വകുപ്പ് കർഷകർക്കിടയിൽ ഒരു ഫീൽഡ് പഠനം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഠനത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ: പൊതുജനാരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ കമ്മിഷൻ്റെയും സാമ്പത്തിക സഹായത്തോടെയാണ് ഈ പഠനം നടത്തിയത്. ചൂടിൻ്റെ ആഘാതം അനുസരിച്ച് ഞങ്ങൾ തമിഴ്‌നാടിനെ 5 സോണുകളായി വിഭജിച്ചു. 125 ഗ്രാമങ്ങളിൽ നിന്നുള്ള 3,350 കർഷകരുടെ വൃക്കകളുടെ പ്രവർത്തനം നിരീക്ഷിച്ചു. പഠനത്തിൻ്റെ അന്തിമ ഘട്ടത്തില്‍ അവരിൽ 17.3 ശതമാനം പേര്‍ക്കും വൃക്ക തകരാറുണ്ടെന്ന് കണ്ടെത്തി.

ഉടനടി സ്ഥിരീകരിക്കാൻ കഴിയാത്തതിനാൽ, 3 മാസത്തിനുശേഷം ഞങ്ങൾ വീണ്ടും പരിശോധന നടത്തി. ആ സമയത്ത്, നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. എന്നാൽ പഠനത്തിനായി തെരഞ്ഞെടുത്ത 50% പേർക്കും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ജനിതക രോഗം തുടങ്ങിയ രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നതും വസ്‌തുതയാണ്.

തുടര്‍ന്ന് കര്‍ഷകരില്‍ നിന്ന ശേഖരിച്ച സാമ്പിളുകള്‍ ചെന്നൈയിലെ പരിശോധന കേന്ദ്രത്തിൽ അയച്ച് പരിശോധിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ അവർക്ക് ‘ക്രോണിക് കിഡ്‌നി ഫെയിലർ’ ഉണ്ടെന്ന് ഞങ്ങൾ സ്ഥിരീകരിച്ചു. തുടർന്ന് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്ന് ഞങ്ങൾ താപനില സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ശേഷം വൃക്ക തകരാറും താപനിലയും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്‌ത് നിഗമനത്തില്‍ എത്തിച്ചേർന്നു.

ദീർഘനേരം വെയിലത്ത് നിൽക്കുന്നത് മൂലമുള്ള നിർജ്ജലീകരണം

കർഷകർ, നിർമ്മാണ തൊഴിലാളികൾ, ഇഷ്‌ടിക ചൂള തൊഴിലാളികൾ, കീടനാശിനി സ്പ്രേയറുകൾ, വർക്ഷോപ്പ് തൊഴിലാളികൾ, ഉപ്പ് നിര്‍മാണ തൊഴിലാളികള്‍ എന്നിവർ ചൂട് കൂടുതലുള്ള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. മണിക്കൂറുകളോളം വെയിലത്ത് ജോലി ചെയ്യുന്നതിനാല്‍ അവരുടെ ശരീരത്തിൽ നിന്ന് വെള്ളം വേഗത്തിൽ നഷ്‌ടപ്പെടുന്നു. ഇത് വൃക്കകളെ സാരമായി ബാധിക്കുന്നു. ഇത് ക്രമേണ വൃക്ക തകരാറിലേക്ക് നയിക്കുന്നു.

ഇത് തടയാൻ എന്ത് ചെയ്യാൻ കഴിയും

രോഗം ബാധിച്ചവരില്‍ മൂത്രത്തിൻ്റെ അളവ് കുറയുന്നില്ലെന്ന് പഠനം കണ്ടെത്തി. പഠനത്തിലെ കണ്ടെത്തല്‍ പ്രകാരം പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങളൊന്നും അനുഭവപ്പെടില്ല. വൃക്ക തകറാറുകളുമായി ബന്ധപ്പെട്ട അവബോധം സമൂഹത്തിൽ വളരെ കുറവാണ്. ദീർഘനേരം വെയിലത്ത് ജോലി ചെയ്യുന്ന കർഷക തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ ശരീരത്തിൽ നിന്ന് വെള്ളം നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

തുടർച്ചയായി വെയിലത്ത് ജോലി ചെയ്യുന്നവർക്ക് ശരീരത്തിൽ ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ പരിശോധനകള്‍ നടത്തണം. യൂറിയ, ക്രിയാറ്റിന്‍, ജിഎഫ്ആർ ഉൾപ്പെടെയുള്ള മൂത്ര പരിശോധനകൾ, പൊതുവായ രക്ത പരിശോധനകൾ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ.

സ്ഥിരമായി പുകയില ചവയ്ക്കുന്നവർക്കും വൃക്ക തകരാറുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നവർക്കും പ്രത്യേകിച്ച് ഉയർന്ന തോതിലുള്ള മലിനീകരണമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും വൃക്ക രോഗ സാധ്യത കൂടും. തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്ന കര്‍ഷകര്‍ മറ്റ് തൊഴിലാളികള്‍ തുടർച്ചയായി 2 മണിക്കൂർ ജോലി ചെയ്യുകയാണെങ്കിൽ 20 മിനിട്ട് വിശ്രമിക്കണം.

ശരീരത്തിൽ നിർജ്ജലീകരണം തടയാൻ ഒരുപാട് വെള്ളം കുടിക്കുക. ആ സമയത്ത്, സോഫ്റ്റ് ഡ്രിങ്കുകൾ പോലുള്ള കുപ്പിയിലാക്കിയ ദ്രാവകങ്ങൾ കുടിക്കരുത്. ശുദ്ധജലം, മോര് തുടങ്ങിയ പാനീയങ്ങൾ ആവശ്യാനുസരണം കുടിക്കാവുന്നതാണ്.

പ്രാരംഭ ഘട്ടത്തിൽ തന്നെ ഇത് തടയാൻ കഴിയുമോ?

കൃഷി ഉൾപ്പെടെ വെയിലത്ത് ജോലി ചെയ്യുന്നവർ വർഷത്തിലൊരിക്കൽ അവരുടെ വൃക്കകൾ പരിശോധിക്കണം. ഈ പരിശോധനകള്‍ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. അങ്ങനെ ചെയ്യുന്നതിലൂടെ വൃക്ക പ്രശ്‌നങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താന്‍ കഴിയും. ഇത് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടാനും അതിവേഗം ചികിത്സ തുടങ്ങാനും സഹായിക്കുമെന്ന് ഡോ. ഗോപാലകൃഷ്‌ണൻ പറഞ്ഞു.

തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. കൂടാതെ, ‘പീപ്പിൾസ് ഹെൽത്ത്’ പ്രോഗ്രാമിന് കീഴിൽ വീട്ടിൽ ഡയാലിസിസ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളും നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here