വാഷിങ്‌ടൺ: ഭൂമിയെ ചുട്ടുപൊള്ളിക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ സർവനാശക ശക്തിയായി എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നു. ഫോസിൽ ഇന്ധനങ്ങളാൽ വെന്തുരുകുന്ന ഭൂഗോളത്തെ ഈ താപനചക്രം കൂടുതൽ അപകടത്തിലാക്കുമെന്നും, 1997ൽ കോടികളുടെ നാശംവിതച്ച റെക്കോഡ് എൽ നിനോയെ ഇത് മറികടക്കുമെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഉഷ്‌ണതരംഗം, വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ്, കാട്ടുതീ എന്നിവയിലൂടെ ലോകമെമ്പാടും കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം.
ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലെ ചൂട് കൂടുന്നതും ലോകമെമ്പാടുമുള്ള കാലാവസ്ഥ രീതികളെ ബാധിക്കുന്നതുമായ എൽ നിനോയുടെ സാന്നിധ്യം യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്‌മിനിസ്ട്രേഷൻ (എൻഒഎഎ) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ ശരത്കാലത്തിൻ്റെ അവസാനത്തിലും ശൈത്യകാലത്തിൻ്റെ തുടക്കത്തിലും എൽ നിനോ വളരെ തീവ്രമാകാൻ 63 ശതമാനം സാധ്യതയുണ്ടെന്നാണ് എൻഒഎഎയുടെ പ്രഖ്യാപനം. 1950 മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇത് ഏറ്റവും വലിയ എൽ നിനോ പ്രതിഭാസങ്ങളിൽ ഒന്നാണെന്നും വിലയിരുത്തുന്നു.
എൽ നിനോ കാരണം കടലിലെ ആഴമേറിയതും ചൂടുള്ളതുമായ ജലം കാലാവസ്ഥ രീതികളെ സ്വാധീനിക്കുന്നുണ്ട്. ഇത് ഉപരിതലത്തിലേക്ക് അധികം ചൂട് കൊണ്ടുവരികയും ലോകമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളിൽ തീവ്രമായ പ്രത്യാഘാതം സൃഷ്‌ടിക്കുകയും ചെയ്യുമെന്ന് ക്ലാർക്ക് സർവകലാശാലയിലെ കാലാവസ്ഥ ശാസ്ത്രജ്ഞയായ ആബി ഫ്രേസിയർ വ്യക്തമാക്കി. പസഫിക് സമുദ്രത്തിൽ ഈ പ്രതിഭാസം വളരെ മോശമാകും. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് എൽ നിനോയെ അടിയന്തര കാലാവസ്ഥ മുന്നറിയിപ്പ് എന്നാണ് വിശേഷിപ്പിച്ചത്. എൽ നിനോ സാഹചര്യങ്ങൾ ചൂടാകുന്ന ലോകത്തിൻ്റെ തീയിൽ ഇന്ധനം പകരുമെന്ന് ഗുട്ടെറസ് ഒരു വീഡിയോ സന്ദേശത്തിൽ പങ്കുവച്ചു.
എൽ നിനോയുടെ ആഘാതവും അമേരിക്കൻ സാമ്പത്തിക സ്ഥിതികളും
എൽ നിനോ രൂപപ്പെടുന്നതുമൂലം കാലാവസ്ഥ രീതിയുടെ ഫലങ്ങൾ പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്. എൽ നിനോ പലപ്പോഴും അറ്റ്ലാൻ്റിക് ചുഴലിക്കാറ്റ് സീസണിൻ്റെ പ്രവർത്തനത്തെ കുറയ്ക്കുന്നു. എന്നാൽ അറ്റ്ലാൻ്റിക് ചുഴലിക്കാറ്റ് പൂർണമായി ഇല്ലാതാക്കുന്നില്ല. പക്ഷേ പസഫിക് സമുദ്രത്തിൽ കാറ്റിൻ്റെ തീവ്രത വർധിക്കുന്നുണ്ട്. ഇതുവഴി അമേരിക്കയുടെ കിഴക്കൻ, ഗൾഫ് തീരങ്ങൾക്ക് ഇടവേള ലഭിച്ചേക്കാം. അതേസമയം ഹവായിയും മറ്റ് ദ്വീപുകളും കൂടുതൽ അപകടത്തിലാണെന്ന് ശാസ്ത്രജ്ഞയായ ആബി ഫ്രേസിയർ പറയുന്നു.
വരൾച്ച ബാധിച്ച മിഡിൽ ഈസ്‌റ്റിനെ ഇത് കൂടുതൽ ബാധിക്കുമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. മറ്റ് സ്ഥലങ്ങളിൽ അപകട സാധ്യതകൾ കൂടുതലാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് ആദ്യത്തെ എൽ നിനോകൾ ശ്രദ്ധയിൽപ്പെട്ട പടിഞ്ഞാറൻ ദക്ഷിണ അമേരിക്കയുടെ ചില ഭാഗങ്ങളിൽ പലപ്പോഴും കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെടാറുണ്ട്. അതോടൊപ്പം കഠിനമായ ചൂടുള്ള വേനൽക്കാലവും ഉണ്ടാകും. ഇന്ത്യ കൂടുതൽ തീവ്രമായ ഉഷ്‌ണതരംഗങ്ങളെ നേരിടുമ്പോൾ ഓസ്‌ട്രേലിയയെ ഭീഷണിപ്പെടുത്തുന്നത് വരൾച്ചയും കാട്ടുതീയും ചൂടുമാണ്.
വടക്കുകിഴക്കൻ ആഫ്രിക്കയിൽ കടുത്ത വരൾച്ചയും കനത്ത മഴയും ഉണ്ടാകുമെന്നാണ് കൊളംബിയ സർവകലാശാലയിലെ കാലാവസ്ഥ ശാസ്ത്രജ്ഞനും എൽ നിനോ വിദഗ്ധനുമായ മുഹമ്മദ് അസ്ഹർ എഹ്സാൻ്റെ കണ്ടെത്തൽ. യുഎസിൽ എൽ നിനോകൾ കൂടുതൽ തീവ്രമായ കൊടുങ്കാറ്റുകൾക്ക് കാരണമാകുകയും തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയൊരുക്കുകയും ചെയ്യും. എന്നാൽ യുഎസിൻ്റെ കാർഷിക വ്യവസായത്തിന് ഇത് ഗുണം ചെയ്യുമെന്ന് എൻഒഎഎയുടെ കാലാവസ്ഥ പ്രവചന കേന്ദ്രത്തിലെ ഓപ്പറേഷണൽ ബ്രാഞ്ച് മേധാവി ജോൺ ഗോട്ട്‌ഷാൽക്ക് അഭിപ്രായപ്പെടുന്നു.
18 അമേരിക്കൻ സംസ്ഥാനങ്ങളിൽ ധാന്യങ്ങൾ, വിത്തുകൾ, സോയാബീനുകൾ എന്നിവ കൃഷി ചെയ്യുന്നതിന് അനുകൂല സാഹചര്യങ്ങളും കാണപ്പെടുന്നു. പാലുത്പാദനത്തിൻ്റെയും കന്നുകാലി വളർത്തലിൻ്റെയും കാര്യത്തിൽ അവ കൂടുതൽ സമ്മിശ്രമാണെന്ന് നിക്ഷേപ ഗവേഷണ സ്ഥാപനമായ മോബിയിലെ കാലാവസ്ഥ നിരീക്ഷകനും ഗവേഷണ മേധാവിയുമായ മൈക്കൽ ഫെരാരി പറഞ്ഞു. അതേസമയം വടക്കൻ റോക്കീസ് മേഖലയിലും തെക്കുപടിഞ്ഞാറൻ മേഖലയിലും പതിവുള്ള മഞ്ഞുവീഴ്‌ചയിൽ നിന്ന് വ്യത്യസ്‌തമായ അവസ്ഥകൾ നിലനിൽക്കുന്ന പ്രദേശങ്ങളിലും ശക്തമായ വേനൽ മഴ ലഭിക്കുമെന്നാണ് ഗോട്ട്ഷാക്ക് പറയുന്നത്. തെക്ക് കൂടുതൽ ഈർപ്പമുള്ളതും പസഫിക് വടക്കുപടിഞ്ഞാറൻ ചൂട് വരണ്ടതുമാകുമ്പോൾ യുഎസിൽ ഏറ്റവും വലിയ ഫലം ഉണ്ടാകുന്നത് ശൈത്യകാലത്താണ്.
എന്നാൽ മൊത്തത്തിൽ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന താപനില അമേരിക്കൻ സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കാൻ കാരണമാകുമെന്ന് സ്‌റ്റാൻഫോർഡ് കാലാവസ്ഥ സാമ്പത്തിക വിദഗ്ധൻ മാർഷൽ ബർക്ക് പറഞ്ഞു. ശരത്കാലത്തോ ശൈത്യകാലത്തോ ഉച്ചസ്ഥായിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ എൽ നിനോയുടെ മന്ദഗതിയിലുള്ള ഫലങ്ങൾ കാരണം 2027 ഏറ്റവും ചൂടേറിയ വർഷമാകുമെന്ന് നിരവധി കാലാവസ്ഥ ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. താപനില സാധാരണ നിലയേക്കാൾ കൂടുതലായിരിക്കുമ്പോൾ യുഎസ് സമ്പദ്‌വ്യവസ്ഥ കൂടുതൽ സാവധാനത്തിൽ വളരുമെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും ബർക്ക് കൂട്ടിച്ചേർത്തു.
ആദ്യകാല ലക്ഷണങ്ങൾ
എൽ നിനോ മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ താപനിലയുടെ വികാസത്തെ ആശ്രയിച്ചിരിക്കും. സാധാരണയായി എൽ നിനോ വേനൽക്കാലത്ത് രൂപം കൊള്ളുകയും ശരത്കാലത്തിൻ്റെ അവസാനത്തിലോ ശൈത്യകാലത്തിൻ്റെ തുടക്കത്തിലോ അതിൻ്റെ ഉച്ചസ്ഥായിയിലെത്തുകയും അടുത്ത വസന്തകാലത്ത് അവസാനിക്കുകയുമാണ് ചെയ്യുന്നത്. എന്നിരുന്നാലും സമീപ ആഴ്‌ചകളിലെ ശക്തമായ സൂചനകളുടെ അടിസ്ഥാനത്തിൽ എൽ നിനോ രണ്ടോ മൂന്നോ മാസം മുൻപ് അതിൻ്റെ ഉച്ചസ്ഥായിയിലെത്തിയെന്ന് ശാസ്‌ത്രജ്ഞർ സൂചിപ്പിക്കുന്നു. ഇത്തരത്തിൽ എൽ നിനോ കൂടുതൽ കാലം നിൽക്കുമെന്നാണ് പ്രിൻസ്‌റ്റൺ സർവകലാശാലയിലെ കാലാവസ്ഥ ശാസ്ത്രജ്ഞൻ ഗബ്രിയേൽ വെച്ചി ചൂണ്ടിക്കാട്ടുന്നത്.
പസഫിക് സമുദ്രത്തിൻ്റെ ഉപരിതലത്തിലേക്ക് ചൂടുവെള്ളം തള്ളിവരുന്നത് ഉൾപ്പെടെയുള്ള ആദ്യകാല സൂചനകൾ വളരെ ശ്രദ്ധേയമായിരുന്നു. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിൽ പ്രവചകർ എല്ലാവരും ഒരുപോലെ അതിശക്തമായ എൽ നിനോയാണ് പ്രവചിക്കുന്നത്. എല്ലാ വർഷങ്ങളിലും എൽ നിനോ പ്രവചനങ്ങൾ ഉണ്ടാകുന്നുണ്ട്.
കൽക്കരി, എണ്ണ, വാതകം എന്നിവയുടെ ജ്വലനം മൂലം ലോകം ചൂടാകുമ്പോൾ കൂടുതൽ ശക്തമായ എൽ നിനോകൾ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. എന്നാൽ ഈ എൽ നിനോ വാതകങ്ങളുടെ ജ്വലനം മൂലം രൂപപ്പെടുന്നതാണോ എന്ന് പറയാൻ ഇപ്പോൾ സമയമായിട്ടില്ല എന്നാണ് ശാസ്‌ത്രജ്ഞരുടെ വാദം. എന്നാൽ ഔദ്യോഗികമായി രൂപപ്പെടുന്നതിന് മുൻപ് തന്നെ എൽ നിനോയ്ക്ക് സൂപ്പർ മുതൽ ഗോഡ്‌സില്ല വരെയുള്ള വിളിപ്പേരുകളും ലഭിച്ചിട്ടുണ്ട്. ഭയപ്പെടുന്നതിന് പകരം മുൻകരുതലുകളോടെ നേരിടാൻ തയ്യാറാകാമെന്ന് ശാസ്‌ത്രജ്ഞർ ആവശ്യപ്പെടുന്നതായി കൊളംബിയയിലെ ശാസ്‌ത്രജ്ഞനായ മുഹമ്മദ് അസ്ഹർ എഹ്സാൻ അഭിപ്രായപ്പെടുന്നു.





