കൈത്തറി സാരികളുടെ പ്രദര്‍ശനവും വിപണനവുമായി വസ്ത്ര മന്ത്രാലയം,

0
36

ഹൈദരാബാദ്: ചരിത്രം പേറുന്ന ഈ നഗരം, മുത്തുകളും ബിരിയാണിയും സ്റ്റാര്‍ട്ട് അപ്പുകളും വന്‍കിട മേല്‍പ്പാലങ്ങള്‍ക്കും ഒപ്പം നിലകൊള്ളുന്ന ഈ നഗരം ഇനി ഒരാഴ്‌ച സാരിയുടെ വര്‍ണഭംഗിയുടുത്ത് അണിഞ്ഞൊരുങ്ങും. ഇന്ത്യന്‍ സ്‌ത്രൈണതയുടെയും കലയുടെയും പ്രതീകമായ കൈത്തറി സാരികളുടെ ഉത്സവത്തിനായി നഗരം ഒരുങ്ങിക്കഴിഞ്ഞു.

ഈ മാസം മുപ്പത് വരെ അമീര്‍പേട്ടിലെ കമ്മ സംഗം വര്‍ണങ്ങളുടെ സംഗമ ഭൂമികയായി മാറും. കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തിലാ് പരിപാടി സംഘിപ്പിച്ചിരിക്കുന്നത്. ദേശീയ ഡിസൈന്‍ സെന്‍ററും പരിപാടിയില്‍ കൈകോര്‍ക്കുന്നു. രാജ്യമെമ്പാടും നിന്നുമുള്ള കൈത്തറി സാരികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പാരമ്പര്യവും കലയും സമന്വയിക്കുന്ന പട്ട്, പരുത്തി, സ്വര്‍ണ നൂലുകളില്‍ വിരിഞ്ഞ സാരികളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.

കഥകളുടെ തറികള്‍

ആറടി നീളത്തില്‍ വിരിഞ്ഞ കവിതയാണ് ഓരോ സാരിയുമെന്നാണ് പറയാറ്. വാക്കുകള്‍ കൊണ്ടല്ല ഈ കവിത പക്ഷേ രചിക്കുന്നത് മറിച്ച് ഊടും പാവും കൊണ്ടാണ്. മിന്നിത്തിളങ്ങുന്ന ബനാറസ് പട്ടുമുതല്‍ മുഗള്‍ പൂന്തോട്ടങ്ങിലെ പൂവള്ളികള്‍ പോലും ഉപയോഗിച്ച് നെയ്‌തെടുത്ത സാരികള്‍ ഇവിടെ അണിനിരന്നിട്ടുണ്ട്. ആന്ധ്രയുടെ വരണ്ട തടങ്ങളില്‍ നിന്നുത്ഭവിച്ച പോച്ചംപള്ളി ഇകാത്ത് മുതല്‍ ഇവിടെ എത്തിയിട്ടുള്ള ഓരോ സാരിക്കും പറയാനുള്ളത് സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതിന്‍റെ വിശേഷങ്ങളാണ്.

മള്‍ബെറിയില്‍ വളര്‍ത്തുന്ന പട്ടുപുഴുവില്‍ നിന്നെടുക്കുന്ന കാഞ്ചീപുരം പട്ടില്‍ ലഘുവായ ക്ഷേത്ര ഡിസൈനുകള്‍ തുന്നിയ സാരികള്‍ ഇവിടെയുണ്ട്.ഒരുമാസം നീളുന്ന അദ്ധ്വാനത്തിലൂടെ അതിമനോഹരമായ പൂക്കള്‍ ഇഴകോര്‍ത്ത് നിര്‍മ്മിക്കുന്ന തെല്ലും ഭാരമില്ലാത്ത ജമ്‌ദാനി മസ്‌ലിന്‍, ചന്ദേരി, പട്ടോല, മഹേശ്വരി, താങ്കില്‍ സാരികളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഓരോ സാരിയ്ക്കും ഒരു സ്ഥലത്തിന്‍റെയോ ആളുകളുടെയോ ഓര്‍മ്മകള്‍ നമ്മിലുണര്‍ത്താനാകും.

പാരമ്പര്യവും പുതുമയും

പാരമ്പര്യവും നൂതനതയും സമ്മേളിക്കുന്ന ഇടമാണ് ഹൈദരാബാദ് സാരി മേള. പ്രകൃതി സൗഹൃദ നൂലില്‍ ഊടും പാവും തീര്‍ത്ത ഈ സാരികളില്‍ ആധുനിക സാങ്കേതികതയും ഉപയോഗിച്ചിട്ടുണ്ട്. പരമ്പരാഗതമായ രീതിയില്‍ കൈക്കൊണ്ട് തന്നെയാണ് ഇവ പക്ഷേ നിര്‍മ്മിച്ചിരിക്കുന്നത്. പുതുതലമുറയ്ക്ക് വേണ്ട ഫാഷനും ഇതില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഡിജിറ്റല്‍ വിപണികളിലടക്കം ഇവ ഇന്ന് ലഭ്യമാണ്. ഇവ ഒരുയന്ത്രം നിര്‍മ്മിച്ചതല്ല. മറിച്ച് ഒരു മനുഷ്യന്‍റെ കൈവിരുതില്‍ വിരിഞ്ഞവയാണ്.

ഒരു നഗരത്തിന്‍റെ ചിത്രപ്പണി

ഹൈദാബാദ് പുതുമയുടെയും കരുത്തിന്‍റെയും സമ്മേളന ഇടമാണ്. സാരിയെ പോലെ തന്നെ ഈ നഗരവും വൈരുദ്ധ്യങ്ങളുടെ ഊടും പാവും ഇഴ ചേര്‍ന്നതാണ്. നഗരത്തിന്‍റെ ദ്വന്ദ്വ ആത്മാവിനെക്കൂടിാണ് ഈ സാരികളുടെ ആഘോഷത്തിലൂടെ ആഘോഷിക്കുന്നത്. നമ്മുടെ നാടിന്‍റെ വസ്‌ത്ര പാരമ്പര്യം കൈവിട്ട് പോകാതെ കാക്കുന്നവര്‍ക്കുള്ള ആദരം കൂടിയാണ് ക്ഷമയുടെ ഊടും ഭാവനയുടെ പാവും ഇഴ ചേര്‍ത്തിട്ടുള്ള ഈ മേള.

അമീര്‍പേട്ടിലെ കമ്മ സംഗമില്‍ നടക്കുന്ന സാരിമേളയിലേക്കുള്ള പ്രവേശനം തീര്‍ത്തും സൗജന്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here