ഹൈദരാബാദ്: യൂറോപ്യൻ ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റൺ വില്ല. ഇസ്‌താംബൂളിലെ ബെസിക്താസ് പാർക്കിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ജർമ്മൻ ക്ലബ്ബായ ഫ്രെയ്‌ബർഗിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് വില്ല തങ്ങളുടെ ആദ്യ യുവേഫ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി. ക്ലബ്ബിന്‍റെ ചരിത്രത്തിലെ ആദ്യ യൂറോപ്പ ലീഗ് ട്രോഫിയാണിത്. 1982-ന് ശേഷം ആദ്യമായാണ് ആസ്റ്റൺ വില്ല ഒരു യൂറോപ്യൻ കിരീടം ചൂടുന്നത്. കൂടാതെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വില്ല ഒരു പ്രധാന കിരീടത്തിൽ മുത്തമിടുന്നത്. ഈ വിജയത്തോടെ യൂറോപ്പ ലീഗ് നേടുന്ന 31-ാമത് ക്ലബ്ബും, ആറാമത് ഇംഗ്ലീഷ് ക്ലബ്ബുമായി ആസ്റ്റൺ വില്ല മാറി.
വില്ലയുടെ തകർപ്പൻ ആദ്യ പകുതി
മത്സരത്തിന്‍റെ തുടക്കത്തിൽ ഇരുടീമുകളും കടുത്ത സമ്മർദ്ദത്തിലായിരുന്നു. എന്നാൽ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ വില്ല കളി പൂർണ്ണമായും കൈക്കലാക്കി. 42-ാം മിനിറ്റിൽ വില്ലയുടെ മധ്യനിര താരം യൂറി ടീലമൻസ് കളിയിലെ ആദ്യ ഗോൾ നേടി. ഒരു ഷോർട്ട് കോർണറിൽ നിന്ന് മോർഗൻ റോഗേഴ്‌സ് നൽകിയ കൃത്യമായ ക്രോസ്, മനോഹരമായ ഒരു വോളിയിലൂടെ ടീലമൻസ് ഫ്രെയ്‌ബർഗ് ഗോൾകീപ്പർ നോഹ അതുബോലുവിനെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അർജന്‍റീനിയന്‍ ഫോർവേഡ് എമിലിയാനോ ബുവെൻഡിയ വില്ലയുടെ ലീഡ് ഉയർത്തി. ബോക്‌സിനു തൊട്ടുപുറത്ത് നിന്ന് പന്ത് സ്വീകരിച്ച താരം, ഫ്രെയ്‌ബർഗ് ഡിഫൻഡർമാരെ വെട്ടിച്ച് തൊടുത്ത മാന്ത്രിക ഷോട്ട് പോസ്റ്റിന്‍റെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറി. രണ്ടാം പകുതിയിലും ആധിപത്യം തുടർന്ന വില്ലയുടെ മൂന്നാം ഗോൾ 60-ാം മിനിറ്റിൽ മോർഗൻ റോഗേഴ്‌സ് നേടി. ഇടതുവിംഗിലൂടെ പന്തുമായി മുന്നേറിയ ബുവെൻഡിയ നൽകിയ മനോഹരമായ പാസ് റോഗേഴ്സ് ക്ലോസ് റേഞ്ചിൽ നിന്ന് വലയിലാക്കുകയായിരുന്നു. കൂടുതൽ ഗോളുകൾ നേടാൻ വില്ലയ്ക്ക് അവസരമുണ്ടായിരുന്നെങ്കിലും അമാഡു ഒനാനയുടെ ഹെഡ്ഡർ പോസ്റ്റിലിടിച്ച് തെറിച്ചു.
കോച്ച് ഉനായ് എമെറിയുടെ അപൂർവ്വ റെക്കോർഡ്
ഈ കിരീടനേട്ടത്തോടെ വില്ലയുടെ പരിശീലകൻ ഉനായ് എമെറി അപൂർവ്വമായ ഒരു റെക്കോർഡിന് ഉടമയായി. മൂന്ന് വ്യത്യസ്‌ത ടീമുകളെ യൂറോപ്പ ലീഗ് ചാമ്പ്യന്മാരാക്കുന്ന ആദ്യ കോച്ചാണ് അദ്ദേഹം. കൗതുകകരമെന്നു പറയട്ടെ, അദ്ദേഹം കിരീടം നേടിയ മൂന്ന് ക്ലബ്ബുകളുടെയും പേരിൽ ‘വില്ല’ എന്ന വാക്കുണ്ട്.
സെവിയ്യ മൂന്ന് തവണയും, വില്ലാറയൽ ഒരു തവണയും, ആസ്റ്റൺ വില്ല ഒരു തവണയുമാണ് അദ്ദേഹം കിരീടത്തിലേക്ക് നയിച്ചത്. ക്ലബ്ബിന്‍റെ ചരിത്രത്തിലെ ആദ്യ പ്രധാന കിരീടം സ്വപ്നം കണ്ട് ഇറങ്ങിയ ഫ്രെയ്‌ബർഗിന് ഫൈനലിൽ വില്ലയുടെ പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല. എങ്കിലും മികച്ച പോരാട്ടവീര്യം കാഴ്ചവെച്ച ജർമ്മൻ ടീം അടുത്ത സീസണിൽ യൂറോപ്യൻ കോൺഫറൻസ് ലീഗ് പ്ലേ-ഓഫിൽ മാറ്റുരയ്ക്കും.







