ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് കനത്ത നാശനഷ്‌ടങ്ങളുണ്ടാക്കിയെന്ന് വ്യോമസേനാ മേധാവി,

0
35

പാകിസ്ഥാനിലെ നിരവധി വ്യോമത്താവളങ്ങള്‍ ഇന്ത്യ ലക്ഷ്യമിട്ടിരുന്നതായി എയര്‍ ചീഫ് മാര്‍ഷല്‍ സിങ്, പാകിസ്ഥാന് നിശ്ചിത ദൂരപരിധിയ്ക്കുള്ളില്‍ അനങ്ങാന്‍ പോലുമായില്ലെന്നും സിങ്

ന്യൂഡല്‍ഹി: കൃത്യമായ ലക്ഷ്യത്തോടെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതെന്നും വളരെ വേഗത്തില്‍ തന്നെ ലക്ഷ്യം കണ്ടെന്നും, ഇതില്‍ നിന്ന് ലോകത്തിന് ഏറെ പഠിക്കാനുണ്ടെന്നും വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്. വ്യോമസേനാ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സിങിന്‍റെ പ്രതികരണം. 2047ലേക്ക് എത്തുമ്പോഴേക്കും ശേഷി വര്‍ദ്ധിപ്പിക്കാനുള്ള കൃത്യമായ രൂപരേഖയും സേനയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ മൂന്ന് സൈനിക വിഭാഗങ്ങളുടെയും യോജിച്ചുള്ള പ്രവര്‍ത്തനത്തിന്‍റെ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടുണ്ടുവെന്നത് പാകിസ്ഥാന്‍റെ നുണക്കഥയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍റെ വ്യോമ മുന്നറിയിപ്പ് സംവിധാനം അടക്കം തകര്‍ത്തെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് എഫ് 16 യുദ്ധവിമാനങ്ങളും തകര്‍ത്തു. ജക്കോബോബാദ് എയര്‍ബേസില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങളും തകര്‍ത്തു. പാകിസ്ഥാന് ആകെ പത്ത് വിമാനങ്ങള്‍ നഷ്‌ടമായി. റണ്‍വേകളും ഹാങ്കറുകളും ഇല്ലാതാക്കി. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പകരമാണ് മെയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. പാകിസ്ഥാന്‍ നിയന്ത്രണത്തിലുള്ള ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ സൈനിക നടപടി.

നാല് ദിവസത്തോളം കടുത്ത ആക്രമണം അരങ്ങേറി. മെയ് പത്തിനാണ് ആക്രമണം അവസാനിപ്പിക്കാമെന്ന ധാരണ ഉണ്ടായത്. സുദര്‍ന ചക്ര വ്യോമ പ്രതിരോധസംവിധാനത്തില്‍ നിന്നാണ് മൂന്ന് സൈനിക വിഭാഗങ്ങളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നു വ്യോമസേനാ മേധാവി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയും പൗര കേന്ദ്രങ്ങളെയും സംരക്ഷിക്കാനായി തദ്ദേശീയായി ഒരു വ്യോമ പ്രതിരോധ സംവിധാനം തീര്‍ക്കുമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ എസ് 400 വ്യോമ പ്രതിരോധ മിസൈലുകള്‍ വാങ്ങുമോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല.

ഇന്ത്യയുടെ ദീര്‍ഘദൂര ഭൗമ-വ്യോമ മിസൈലുകള്‍ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കി. ഞങ്ങള്‍ ലക്ഷ്യം കണ്ടത് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വെടിിര്‍ത്തലിനും ശത്രുത അവസാനിപ്പിക്കാനും അവര്‍ ആവശ്യപ്പെടുന്ന ഘട്ടത്തിലേക്ക് അവരെ എത്തിക്കാന്‍ നമുക്കായി. നാ ലക്ഷ്യം കണ്ടതിനാല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു രാജ്യമെന്ന നിലയില്‍ തീരുമാനിക്കുകയും ചെയ്‌തു- അദ്ദേഹം വ്യക്തമാക്കി. വ്യോമസേനയുടെ 93ാം വാര്‍ഷികാഘോഷങ്ങള്‍ക്കാണ് തുടക്കമായിരിക്കുന്നത്. ഇതേക്കുറിച്ച് വിശദീകരിക്കാനാണ് സിങ് വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here