ശ്രീരാംപൂരിലെ ഷിയോറഫുലി പ്രദേശത്തെ വീടുകളിൽ വാട്ടർ ടാങ്ക് വൃത്തിയാക്കലും ടാപ്പ് നന്നാക്കലുമായിരുന്നു ഇദ്ദേഹത്തിൻ്റെ പ്രധാന ജോലി.
കേരളത്തിന് പിന്നാലെ പശ്ചിമ ബംഗാളിലും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഹൂഗ്ലിയിലെ സെറാംപൂരി സ്വദേശിയായ പ്രബീർ കർമാകർ (56) എന്നയാളിലാണ് തലച്ചോറിനെ തിന്നുന്ന അമീബയെ കണ്ടെത്തിയത്.
കർമാകർ ഒരു വർഷത്തിലേറെയായി വിവിധ ശാരീരിക പ്രശ്‌ങ്ങൾ അനുഭവിച്ചിരുന്നുവെന്ന് കുടുബം പറയുന്നു. ഈ വര്‍ഷം ഏപ്രില്‍ ആരംഭത്തോടെ ഇയാള്‍ക്ക് ഇടയ്ക്ക് ബോധക്ഷയം ഉണ്ടാകാന്‍ തുടങ്ങി. കൂടാതെ നടക്കാനും ബുദ്ധിമുട്ടായി. രോഗം മൂര്‍ച്ഛിച്ചതിന് പിന്നാലെ വിവിധ സ്ഥലങ്ങളിലെ ഡോക്‌ടര്‍മാരെ സ്ഥിരമായി കാണിച്ചു. ഒടുവിൽ അദ്ദേഹത്തെ കൊൽക്കത്ത മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ വിവിധ ശാരീരിക പരിശോധനകൾ നടത്തിയിട്ടും ഡോക്‌ടർമാർക്ക് അദ്ദേഹത്തിൻ്റെ രോഗത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. പിന്നീട്, കൂടുതൽ പരിശോധനകൾക്ക് ശേഷമാണ് അമീബയുടെ സാനിധ്യത്തെക്കുറിച്ച് റിപ്പോർട്ടുകളിലൂടെ അറിയുന്നത്. അതിനുശേഷം രണ്ട് മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. അൽപ്പം സുഖം പ്രാപിച്ച ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. എന്നിരുന്നാലും, അദ്ദേഹത്തിന് ഇപ്പോഴും ശരിയായി സംസാരിക്കാൻ കഴിയുന്നില്ല. കേൾവിക്കുറവും ഉണ്ട്.
ഞാൻ പുറത്തെങ്ങും പോയിട്ടില്ല. ശ്രീരാംപൂരിലെ ഷിയോറഫുലി പ്രദേശത്തെ വീടുകളിൽ വാട്ടർ ടാങ്ക് വൃത്തിയാക്കലും ടാപ്പ് നന്നാക്കലുമാണ് എൻ്റെ പ്രധാന ജോലി. പക്ഷേ എന്താണ് രോഗത്തിന് കാരണമെന്ന് എനിക്ക് ഇപ്പോളും മനസിലാകുന്നില്ല. ഞാൻ ഇപ്പോഴും ശാരീരികമായി ദുർബലനാണ് കര്‍മാകര്‍ കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ നിന്ന് മടങ്ങി വന്നപ്പോള്‍ മുമ്പത്തേക്കാൾ വളരെ മെച്ചപ്പെട്ടിരിക്കുന്നു. ഇടയ്‌ക്കൊക്കെ നടക്കുന്നുണ്ട്. പൈപ്പിലെ വെള്ളം കുടിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.







