
അത്തം പിറന്നതോടെ കേരളത്തിലെ ഓരോ വീടുകളിലും ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. വീടും പരിസരവും വൃത്തിയാക്കിത്തുടങ്ങുന്നതും ഓണക്കോടിക്കും ഓണസദ്യക്കുമുള്ള തയ്യാറെടുപ്പുകളുമായി മലയാളികളില്‍ ഓണം കേമമാക്കാനുള്ള ഓട്ടം ഇന്നു മുതല്‍ തുടങ്ങുകയായി.
പൊന്നോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം. പൂവിളിയും പൂക്കളവും നിറം പകരുന്ന ഓണക്കാലം. പ്രതീക്ഷയുടെയും സമൃദ്ധിയുടെയും ഗൃഹാതുരത്വത്തിന്‍റെയും പത്തു നാളുകള്‍ക്ക് നാന്ദികുറിക്കുന്ന ഈ ദിനം ഓരോ മലയാളിക്കും ആഘോഷങ്ങളുടെയും ഒരുമയുടെയും തുടക്കമാണ്. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വന്നെത്തുന്ന ഈ ഓണക്കാലം മതിമറന്ന് ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികള്‍. അത്തം പത്തിനാണ് ഓണം എത്തുന്നതെങ്കിലും ഇത്തവണ തിരുവോണമെത്തുന്നത് പതിനൊന്നാം നാളിലാണ്.
അത്തം പിറന്നതോടെ കേരളത്തിലെ ഓരോ വീടുകളിലും ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. വീടും പരിസരവും വൃത്തിയാക്കിത്തുടങ്ങുന്നതും ഓണക്കോടിക്കും ഓണസദ്യക്കുമുള്ള തയ്യാറെടുപ്പുകളുമായി മലയാളികളില്‍ ഓണം കേമമാക്കാനുള്ള ഓട്ടം ഇന്നു മുതല്‍ തുടങ്ങുകയായി.
അത്തം പത്തോണം
അത്തം പത്തോണം എന്നാല്‍ മലയാളികള്‍ക്ക് ആഘോഷമാണ്. സന്തോഷത്തിന്‍റെയും ഒരുമയുടെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനങ്ങള്‍. ജാതിമത ഭേദമന്യേ എല്ലാ മലയാളികളും ഒരുപോലെ കോര്‍ത്തിണങ്ങുന്നതാണ് ഈ പൊന്നോണക്കാലം. മുറ്റത്തൊരുങ്ങുന്ന ഓരോ പൂക്കളവും വിളിച്ചു പറയുന്നത് സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും പ്രതീക്ഷകളുടെയും നല്ല നാളെക്കുറിച്ചാണ്.
അത്തനാളിലാണ് ഓണപൂക്കളം ഒരുക്കലിന്‍റെ തുടക്കം. ‘അത്തപ്പൂ’ എന്ന് വിശേഷിപ്പിക്കുന്ന ആദ്യ ദിനത്തിലെ പൂക്കളം വളരെ ലളിതമായിരിക്കും. ചാണകം മെഴുകിയ തറയില്‍ തുമ്പപ്പൂ കൊണ്ട് ഒരു നിര തീര്‍ത്താണ് പണ്ടുകാലത്ത് അത്തപ്പൂ ഒരുക്കിയിരുന്നത്. നന്മയുടെയും ലാളിത്യത്തിന്‍റെയും പ്രതീകമായ തുമ്പപ്പൂവിന് ഈ ദിവസത്തില്‍ സവിശേഷ സ്ഥാനമാണുള്ളത്. പിന്നീടുള്ള ദിവസങ്ങളില്‍ പുതിയ നിറത്തിലും വലുപ്പത്തിലുമുള്ള പൂക്കള്‍ ചേര്‍ത്താണ് പൂക്കളം ഒരുക്കുന്നത്.
തുമ്പ, കാക്കപ്പൂ, മുക്കുറ്റി, ശംഖുപുഷ്പം, ചെമ്പരത്തി തുടങ്ങിയ നാടന്‍ പൂക്കളായിരുന്നു പരമ്പരാഗതമായി ഉപയോഗിച്ചിരുന്നത്. ഇതിനൊക്കെ ഓരോ പ്രത്യേകതയുമുണ്ട്. കുട്ടികളും മുതിര്‍ന്നവരും ഒരുമിച്ച് പൂക്കള്‍ ശേഖരിക്കുന്നതും പൂക്കളമിടുന്നതും ഗ്രാമീണ ജീവിതത്തിലെ ഹൃദ്യമായ കാഴ്ചയായിരുന്നു. എന്നാല്‍ ഇന്ന് അന്യനാട്ടിലെ പൂക്കള്‍ വിപണിയില്‍ എത്തുകയാണ്. അവയാണ് നമ്മുടെ വീടിന്‍റെ മുറ്റത്ത് നിറം പകരുന്നത്.
അത്തച്ചമയം
അത്തം പിറന്നു കഴിഞ്ഞാല്‍ അതില്‍ പ്രധാനപ്പെട്ടതാണ് അത്തച്ചമയം. എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയില്‍ നടക്കുന്ന അത്തച്ചമയം ഏറെ പ്രധാനപ്പെട്ടതാണ്. കൊച്ചി മഹാരാജാക്കന്മാരുടെ വിജയയാത്രയുടെയും ഓണാഘോഷങ്ങളുടെയും ഔദ്യോഗിക തുടക്കത്തെ അനുസ്മരിപ്പിക്കുന്ന ഈ വര്‍ണ്ണശബളമായ ഘോഷയാത്ര കേരളത്തിന്‍റെ സാംസ്‌കാരിക വൈവിധ്യത്തിന്‍റെ ഒരു നേര്‍ക്കാഴ്ചയാണ്.
ചരിത്ര പ്രസിദ്ധമായ അത്തം ഘോഷയാത്രം രാവിലെ ഒന്‍പത് മണിക്ക് ബോയ്‌സ് സ്കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. അത്തം ഘോഷയാത്രയുടെ ഉദ്ഘാടനചടങ്ങില്‍ പ്രത്യേക അതിഥികളായി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അത്തം ഘോഷയാത്രയില്‍ 20 നിശ്ചല ദൃശ്യങ്ങളും 300 ലേറം കലാകാരന്മാരും അണിനിരക്കും.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍, പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയ വാദ്യമേളങ്ങള്‍, തെയ്യം, കഥകളി, പുലികളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ തനത് കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവയെല്ലാം അത്തച്ചമയത്തിന് മാറ്റുകൂട്ടാനുണ്ട്. മതസൗഹാര്‍ദത്തിന്‍റെ പ്രതീകം കൂടി്യാണ് ഈ ആഘോഷം.
നാടും നഗരവും ഒരുങ്ങി
ഇന്ന് ഓണത്തിന്‍റെയും ആഘോഷങ്ങളുടെയും രീതി മാറി. നാടന്‍ പൂക്കള്‍ക്ക് പകരം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വര്‍ണ്ണപ്പൂക്കള്‍ വിപണി കീഴടക്കി. മലയാളിക്ക് പൂക്കളം തീര്‍ക്കാന്‍ കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ പൂപ്പാടങ്ങള്‍ നേരത്തെ തയാറായി കഴിഞ്ഞു. ലോഡ് കണക്കിന് പൂക്കളാണ് കേരളത്തിലേക്ക് ഓണത്തിനായി എത്തുന്നത്. ചെണ്ടുമല്ലി പൂക്കളാണ് കൂടതലും. സൂര്യകാന്തി.ജമന്തി, മുല്ലപ്പൂ, വാടാമല്ലി തുടങ്ങിയ ഒട്ടേറെ പൂക്കള്‍ ഉണ്ട്.
ഓണം മേളകള്‍ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. ഗൃഹോപകരണ-ഇലക്ട്രോണിക്‌സ് വിപണി പതിവുപോലെ വൈവിധ്യമാര്‍ന്ന ഓഫറുകളുമായി രംഗത്തുണ്ട്. വീടുകളിലേക്ക് അത്തരം സാധനങ്ങള്‍ വാങ്ങാനുള്ള അവസരമായും ആളുകള്‍ ഓണത്തെ കാണുന്നു. സര്‍ക്കാരിന്‍റെ ഓണക്കിറ്റുകളും ഇന്നുമുതല്‍ കൊടുത്തു തുടങ്ങുകയാണ്. ഇങ്ങനെ നാടും നഗരവുമെല്ലാം ഇപ്പോള്‍ ഓണം പൊടിപ്പൊടിക്കാനുള്ള തത്രപ്പാടിലാണ്.
ഓണപ്പൊട്ടന്‍
അത്തം തുടങ്ങിയതോടെ ഓണത്തിന്‍റെ വരവറിയിച്ച് മലബാര്‍ മേഖലകളിലൊക്കെ ഗ്രാമങ്ങളില്‍ ഓണപ്പൊട്ടന്‍മാരും എത്തും. ഓണപ്പൊട്ടനും മണിയൊച്ചയും ഓണം വന്നു എന്ന സന്ദേശമാണ് നൽകുന്നത്. പൂക്കളം ഒരുക്കി നിലവിളക്ക് കത്തിച്ചു വച്ചാണ് പ്രദേശത്തെ പഴമക്കാർ ഇന്നും ഓണപ്പൊട്ടനെ സ്വീകരിക്കുന്നത്. വായ് തുറക്കാതെ തെയ്യം കാണിക്കുന്നതാനാലാണ് ഓണേശ്വരന് ഓണപ്പൊട്ടൻ എന്ന് പേരുവീണത്. മലയ സമുദായത്തിനു രാജാക്കൻമാർ നൽകിയതാണ് വേഷം കെട്ടാനുള്ള അവകാശമെന്നും മഹാബലിയുടെ പ്രതിപുരുഷനായിട്ടാണ് ഓണപ്പൊട്ടനെ കാണുന്നതെന്നും പറയപ്പെടുന്നു.
വീട്ടിൽ നിന്ന് ഹോട്ടലിലേക്ക്
ഓണത്തിന്‍റെ ഏറ്റവും പ്രധാന ആകര്‍ഷണം ഓണസദ്യ തന്നെയാണ്. എന്നാല്‍ ഇന്ന് പായസവും ശർക്കര ഉപ്പേരിയും കറികളും പുളിയിഞ്ചിയും പപ്പടവുമെല്ലാമായി വീട്ടിൽ ഇലയിട്ട് ഓണസദ്യ കഴിക്കുന്ന രീതി ഇപ്പോൾ കുറവാണ്.അത്യാവശ്യ സാധനങ്ങൾ മാത്രം വീട്ടിൽ പാചകം ചെയ്ത ശേഷം ബാക്കിയുള്ളവ പുറത്തുനിന്നു വാങ്ങുന്നവരും വീട്ടിൽ പാചകം ചെയ്യുന്നതിനു പകരം പുറമേ നിന്നുള്ള സദ്യ കഴിക്കുന്നവരും ഏറുകയാണ്.
ഓണയാത്ര
പണ്ടുകാലത്തൊക്കെ വീട്ടില്‍ പൂക്കളമൊരുക്കിയും വീട്ടില്‍ നിന്ന് സദ്യ കഴിച്ചും ഓണപരിപാടിയുമൊക്കെയായി ആഘോഷിക്കുകയാണ് പതിവ്. എന്നാല്‍ ഇന്ന് അത്തരം ആഘോഷങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ഓണനാളിൽ യാത്ര ചെയ്യാനാണു കൂടുതൽ പേർക്കും താൽപര്യം. വീട്ടില്‍ പുക്കളം മാത്രം ഇട്ടതിന് ശേഷം മുന്‍കൂട്ടി ബുക്ക് ചെയ്‌തത് പ്രകാരം ഉച്ചയ്ക്ക് 12നു ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കും. തുടർന്ന് സിനിമ, മാൾ, അല്ലെങ്കിൽ നഗരത്തിനു പുറത്തേക്കു ചുമ്മാ ഒരു യാത്ര ഇങ്ങനെയൊക്കെയാവും പലരുടെയും തിരുവോണ നാളുകള്‍.







