പരിചരണവും വളപ്രയോഗവും കുറവും എന്നാൽ കൂടുതൽ ലാഭവുമാണ് കുറുന്തോട്ടി കൃഷിയിൽ നിന്നും ലഭിക്കുന്നത്. വരും വർഷത്തിലും കൃഷി മുൻപോട്ട് കൊണ്ടുപോകാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്
കോഴിക്കോട്: കുറുന്തോട്ടിക്കും വാതമോ ? ഇങ്ങനെയൊരു ചൊല്ലുണ്ട്. എന്നാൽ പെരുവയൽ കൊടശ്ശേരി താഴത്തെത്തിയാൽ ഈ കുറുന്തോട്ടിയെ മികച്ച വരുമാനമാർഗമാക്കി മാറ്റുന്നകാഴ്‌ച കാണാം. കൊടശ്ശേരി താഴത്തെ ഏഴ് വീട്ടമ്മമാരാണ് മൂന്ന് ഏക്കർ സ്ഥലത്ത് കുറുന്തോട്ടി കൃഷി ചെയ്‌ത് മികച്ച വരുമാനമാർഗം കണ്ടെത്തുന്നത്.
ആളൊഴിഞ്ഞ പറമ്പിലും റോഡരികിലുമെല്ലാം കണ്ടിരുന്ന കുറുന്തോട്ടിയാണ് ഈ വീട്ടമ്മമാരുടെ കൂട്ടായ്‌മയിൽ തഴച്ച് വളരുന്നത്. കഴിഞ്ഞ വർഷവും പരീക്ഷണാടിസ്ഥാനത്തിൽ കുറഞ്ഞ സ്ഥലത്ത് കുറുന്തോട്ടി കൃഷി ചെയ്‌തിരുന്നു. ആദ്യ കൃഷിയിൽ മികച്ച വിജയവും നല്ല വരുമാനവും ലഭിച്ചതോടെയാണ് ഇത്തവണ മൂന്ന് ഏക്കറിലേക്ക് കുറുന്തോട്ടി കൃഷി വ്യാപിപ്പിച്ചത്. എന്നാലിന്ന് അത്യധികം സന്തോഷത്തിലാണ് ഇവർ.
പെരുവയൽ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സഹായത്തോടെയാണ് കുറുന്തോട്ടി കൃഷി ഇറക്കിയത്. വിത്തും വളവും കൃഷിഭവൻ നൽകി. പ്രദേശത്തെ സ്വകാര്യ വ്യക്തികൾ ഇവരുടെ കാർഷിക മികവറിഞ്ഞ് നൽകിയ സ്ഥലത്താണ് കുറുന്തോട്ടി കൃഷി ഇറക്കിയതെന്ന് വീട്ടമ്മ ഷീബ പറയുന്നു.
രണ്ട് ഇനം തണ്ടുകളോടുകൂടിയ കുറുന്തോട്ടിയാണ് കൃഷിക്കായി ഇറക്കിയത്. സാധാരണ കണ്ടുവരുന്ന വെള്ള തണ്ടുകളും കടും നീല കലർന്ന നിറത്തിലുള്ള തണ്ടുകളോടെയുള്ള കുറുന്തോട്ടിയുമാണ് കൃഷി ചെയ്യുന്നത്. ജൂൺ പകുതിയോടെയാണ് കുറുന്തോട്ടി കൃഷി ഇറക്കിയത്. മൂന്നുമാസത്തെ മൂപ്പ് എത്തുന്നതോടെ വിളവെടുക്കാം. വേരോടെ പിഴുതെടുക്കുന്ന കുറുന്തോട്ടി അല്പം വെയിലത്തിട്ട് വാട്ടിയാണ് ആവശ്യക്കാർക്ക് കൈമാറുന്നത്. ആയുർവേദ ആശുപത്രികളാണ് വിളവെടുക്കുന്ന കുറുന്തോട്ടികൾ അത്രയും ഇവരിൽ നിന്ന് ശേഖരിക്കുന്നത് എന്നാണ് ലളിതാ ഭായ് പറയുന്നത്.
ഇത്തവണ നേരത്തെ തന്നെ പല ഇടങ്ങളിൽ നിന്നും കുറുന്തോട്ടിക്കു വേണ്ടിയുള്ള ഓർഡറുകൾ എത്തിക്കഴിഞ്ഞു. മറ്റ് കൃഷികളെല്ലാം കാട്ടുപന്നിയുടെ ആക്രമണത്തിൽ നശിക്കുമെങ്കിലും കുറുന്തോട്ടി കൃഷിക്ക് നേരെ കാട്ടുപന്നി ശല്യം ഇല്ല. എന്നാൽ പരിചരണവും വളപ്രയോഗവും കുറവും വരുമാനം കൂടുതലും എന്നതാണ് കുറുന്തോട്ടി കൃഷിയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ആർക്കും വേണ്ടാതെ കിടന്നിരുന്ന കുറുന്തോട്ടിയെ വരും വർഷങ്ങളിലും കൂടുതൽ ഇടങ്ങളിലേക്ക് കൃഷി ചെയ്‌ത് കൂടുതൽ വരുമാനം കണ്ടെത്തണം എന്നതാണ് ഈ കൂട്ടായ്മയുടെ ആഗ്രഹമെന്ന് മിനി പറയുന്നു.







