ന്യൂഡൽഹി: കേരളത്തില്‍ പാചക വാതക സിലിണ്ടറിന് വില കൂടി. പശ്ചിമേഷ്യയില്‍ യുദ്ധം മുറുകുന്ന സാഹചര്യത്തിലാണ് രാജ്യത്ത് പാചക വാതകത്തിന് വില വര്‍ധിക്കുന്നത്. പാചക വാതക എല്‍പിജിക്കും വാണിജ്യ സിലിണ്ടറിനുമാണ് വില വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ ഗാര്‍ഹിക സിലിണ്ടറിന് 920 രൂപയാകും.
14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറിൻ്റെ വില 60 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിൻ്റെ വില 115 രൂപയും വര്‍ധിച്ചു. വില വർധനവ് ഇന്ന് (മാർച്ച് 7) മുതൽ പ്രാബല്യത്തിൽ വന്നതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) വെബ്‌സൈറ്റ് അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ രണ്ടാമത്തെ വില വർധനവാണിത്.
വാണിജ്യ സിലിണ്ടറുകളുടെ വില വർധിച്ചത് ഹോട്ടൽ, റെസ്റ്റാറൻ്റ്, ചെറുകിട വാണിജ്യസ്ഥാപനങ്ങൾ എന്നിവയ്ക്ക് തിരിച്ചടിയാകും. ആഗോള ഊർജ വില കുത്തനെ ഉയര്‍ന്നിരുന്നതാണ് പാചകവാതക വില ഉയരുന്നതിലേക്ക് നയിച്ചതെന്ന് വ്യവസായ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം വില വര്‍ധനവ് ഉണ്ടായെങ്കിലും അയൽ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പാചകവാതകത്തിൻ്റെ വില ഏറ്റവും താഴ്ന്ന നിലയിലാണെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് അവസാനമായി വില 50 രൂപ വർധിപ്പിച്ചത്. മുംബൈയിൽ, ഗാർഹിക എൽപിജി സിലിണ്ടറിൻ്റെ പുതിയ നിരക്ക് ഇപ്പോൾ 912.50 രൂപയായി, നേരത്തെ 852.50 രൂപയായിരുന്നു. കൊൽക്കത്തയിൽ വില 879 രൂപയിൽ നിന്ന് 1030 രൂപയായും ചെന്നൈയിൽ 868.50 രൂപയിൽ നിന്ന് 928.50 രൂപയായും ഉയർന്നു.
പ്രാദേശിക വിൽപ്പന നികുതി അല്ലെങ്കിൽ വാറ്റ് ഈടാക്കുന്നതിനെ ആശ്രയിച്ച് നിരക്കുകൾ സംസ്ഥാനം തോറും വ്യത്യാസപ്പെടുന്നു. സൗജന്യ എൽപിജി കണക്ഷനുകൾ ലഭിച്ച 10 കോടിയിലധികം ദരിദ്രരായ ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് സിലിണ്ടറിന് 300 രൂപ സബ്‌സിഡി ലഭിക്കുന്നത് തുടരും. ഒരു വർഷത്തിൽ 12 റീഫില്ലുകൾ ചെയ്യുന്ന 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടർ ലഭിച്ചവര്‍ക്കാണ് ഇത് ബാധകം. കേന്ദ്ര സര്‍ക്കാര്‍ 2016ൽ ആരംഭിച്ച പദ്ധതി പ്രകാരമാണ് സൗജന്യ എൽപിജി കണക്ഷനുകൾ നല്‍കുന്നത്.
ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന വാണിജ്യ എൽപിജിയുടെ വില 19 കിലോഗ്രാം സിലിണ്ടറിന് 114.5 രൂപ വർധിപ്പിച്ചു. ഇപ്പോൾ ഡൽഹിയിൽ ഇതിന്‍റെ വില 1,883 രൂപയാണ്. മാർച്ച് ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 28 രൂപ വർധന വരുത്തിയതിന് പുറമെയാണ് ഈ വർധനവ്. ഈ വർഷം വാണിജ്യ എൽപിജി നിരക്കുകൾ 302.50 രൂപ വർധിച്ചു.





