തോരാപ്പെയ്‌ത്തില്‍ പ്രതീക്ഷകള്‍ മങ്ങി; വ്യാപക കൃഷി നാശം ദുരിതം വിവരിച്ച് കർഷകർ

0
37

കഴിഞ്ഞ തവണ വലിയതോതിലുള്ള ലാഭമാണ് മിക്ക കർഷകർക്കും ഓണവിപണിയിൽ നിന്നും ലഭിച്ചിരുന്നത്. ഇത്തവണയും ഈ ലാഭം പ്രതീക്ഷിച്ച കര്‍ഷകര്‍ക്കാണ് മഴ തിരിച്ചടിയായത്.

കോഴിക്കോട്: നിർത്താതെ പെയ്യുന്ന മഴ ദുരിതം വിതച്ചതോടെ കര്‍ഷകര്‍ക്ക് ഇത്തവണ വറുതിയുടെ ഓണക്കാലം. നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിധത്തിൽ കാർഷിക മേഖലയാകെ ഇപ്രാവശ്യത്തെ മഴയിൽ മുങ്ങി. കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിയുള്ള കിഴക്കൻ മലയോര ഗ്രാമങ്ങളിലെ കർഷകരാണ് കടുത്ത പ്രതിസന്ധിയിലായത്.

ഓരോ തവണ ഓണം എത്തുമ്പോഴും വലിയ വരുമാനം പ്രതീക്ഷിച്ച് വിവിധതരം പച്ചക്കറികളും വാഴ കൃഷിയുമെല്ലാം കർഷകർ കൂടുതലായി ഇറക്കിയിരുന്നു. കഴിഞ്ഞ തവണയും വലിയതോതിലുള്ള ലാഭമാണ് മിക്ക കർഷകർക്കും ഓണവിപണിയിൽ നിന്നും ലഭിച്ചിരുന്നത്. ഈ ഓണത്തിനും കൂടുതൽ ലാഭം പ്രതീക്ഷിച്ചാണ് കർഷകർ വിവിധ മേഖലകളിൽ കൃഷി ഇറക്കിയിരുന്നത്.

എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് മഴ ഇടമുറിയാതെ പെയ്‌തതോടെ കൃഷികളെല്ലാം ചീഞ്ഞ് നശിച്ച് പോയ നിലയിലാണ്. മിക്ക പച്ചക്കറി തോട്ടങ്ങളും കണ്ണെത്താ ദൂരത്തോളം കാട് പിടിച്ച് നശിച്ച അവസ്ഥയിലാണ്. വാഴത്തോട്ടങ്ങളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. കാറ്റിലും മഴയിലും വാഴകളെല്ലാം നശിച്ചു. ഒരുകാലത്തും ഇല്ലാത്ത വിധത്തിലാണ് ഈ വർഷം മഴയെത്തിയത്. മേയ്‌ മാസം പകുതിയോടെ തുടങ്ങിയ മഴ ഒരു ശമനവും ഇല്ലാതെയാണ് ഓരോ ദിവസവും തിമിർത്ത് പെയ്‌തത്.

ജൂൺ അവസാന വാരത്തിലാണ് കർഷകർ വെണ്ടയും പയറും പാവലും പടവലവും മത്തനും ചുരങ്ങയും ഇളവനുമെല്ലാം കൃഷി ഇറക്കിയിരുന്നത്. മഴ ശക്തമാവുകയും കൃഷിയിടങ്ങളിൽ വെള്ളം കയറുകയും ചെയ്‌തതോടെ ഇവയെല്ലാം ദിവസങ്ങൾക്കകം തന്നെ നശിച്ചു പോയി. വാഴക്കർഷകരും വലിയ പ്രതീക്ഷയോടെയാണ് ഓണവിപണിക്കു വേണ്ടി നേന്ത്രവാഴ കൃഷി ഇറക്കിയിരുന്നത്. ആയിരക്കണക്കിന് വാഴകളാണ് ഓരോ വാഴത്തോട്ടങ്ങളിലും കാലവർഷക്കെടുതിയിൽ ഒടിഞ്ഞുവീണ് നശിച്ചത്. മഴയിലും കാറ്റിലും പാകമാകുന്നതിന് മുൻപ് തന്നെ വാഴകള്‍ കൂട്ടത്തോടെ നശിച്ച് പോവുകയാണ്.

ഓണം അടുത്ത് എത്തിയതോടെ കാർഷിക വിളകൾ വ്യാപകമായി നശിച്ച സ്ഥിതിക്ക്, ഇത്തവണത്തെ ഓണത്തിന് മറ്റ് ഇടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികൾ മാത്രമാകും വിപണിയിൽ ഉണ്ടാവുക. കാർഷിക വിളകളുടെ നാശത്തിനൊപ്പം വലിയ സാമ്പത്തിക നഷ്‌ടമാണ് കർഷകർക്ക് ഉണ്ടായത്. ഇനിയും കൃഷിയിലേക്ക് ഇറങ്ങണമെങ്കിൽ കടക്കെണിയിൽ ആയ കർഷകർക്ക് ആശ്വാസകരമായ പിന്തുണയാണ് വേണ്ടത്. അല്ലാത്ത പക്ഷം കൃഷി തന്നെ ഉപേക്ഷിക്കുന്ന ഗതികേടിലേക്കാണ് കർഷകർ എത്തിച്ചേരുക.

LEAVE A REPLY

Please enter your comment!
Please enter your name here