മിന്നൽ വേഗത്തിൽ കർണാടകയിലെത്താം; യാഥാർഥ്യമാകാൻ ബന്ദിപ്പൂർ തുരങ്കപാത;

0
20

നിർണായക പദ്ധതിയായ ബന്ദിപ്പൂർ തുരങ്കപാതയുടെ സാധ്യത പഠിക്കാൻ വിദ്ഗധ സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. ഗതാഗത വകുപ്പിന്‍റെയും റെയില്‍ വകുപ്പിന്‍റെയും ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വർക്കിങ് ഗ്രൂപ്പും രൂപീകരിച്ചു. കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി പ്രിയങ്ക ഗാന്ധി എംപിയെ ആണ് ഇക്കാര്യം അറിയിച്ചത്.

സുൽത്താൻ ബത്തേരി: നിലമ്പൂർ – നഞ്ചൻകോട് റെയില്‍ പാതയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനിടെ ബന്ദിപ്പൂർ തുരങ്കപാത പദ്ധതി സജീവമാകുന്നു. ബന്ദിപ്പൂർ തുരങ്കപാതയുടെ സാധ്യത പഠിക്കാൻ കേന്ദ്ര റോഡ് ഗതാഗത – ഹൈവേ മന്ത്രാലയം വിദ്ഗധ സമിതിയെ നിയോഗിച്ചു. കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പ്രിയങ്ക ഗാന്ധി എംപിയെ ആണ് ഈ നിർണായക വിവരം അറിയിച്ചത്.

കർണാടകയിലെ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയുള്ള രാത്രി ഗതാഗത നിരോധനം മൂലമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ ടണൽ പദ്ധതി. വയനാട് എംപി പ്രിയങ്ക ഗാന്ധി ഉന്നയിച്ച വിഷയങ്ങൾ പരിഗണിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് വിദ്ഗധ സമിതിയെ നിയോഗിച്ചത്. 2025 ഒക്ടോബർ 11ന് പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രിക്ക് കത്തയക്കുകയും 2025 ഡിസംബർ 19ന് നേരിട്ട് കണ്ട് ബന്ദിപ്പൂരിലെ ഗതാഗത നിയന്ത്രണം നീക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാത്രി ഗതാഗത നിരോധനം നീക്കുമെന്ന് പ്രിയങ്ക ഗാന്ധി വാഗ്ദാനം നൽകിയിരുന്നു.

2009ലാണ് വന്യജീവി സംരക്ഷണത്തിൻ്റെ ഭാഗമായി ബന്ദിപ്പൂർ ടൈഗർ റിസർവിലൂടെയുള്ള 34.6 കിലോമീറ്റർ വനപാതയിൽ രാത്രി 9 മുതൽ രാവിലെ ആറുവരെ ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഈ നിരോധനം കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാക്കി. ഗതാഗത നിയന്ത്രണം വയനാടിൻ്റെ സാമ്പത്തിക വളർച്ചയെ ബാധിക്കുന്നതായും കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ പുതിയ നീക്കം.

താമരശേരി ചുരം റോഡിലെ മണ്ണിടിച്ചിൽ പ്രശ്നങ്ങൾക്ക് പരിഹാരമായി വിദഗ്ദ്ധ സമിതിയുടെ ശുപാർശകൾ നടപ്പാക്കാൻ നിർദേശം നൽകിയതായി ഗഡ്കരി അറിയിച്ചു. റിട്ട. അഡീഷണൽ ഡയറക്ടർ ജനറൽ ആർകെ പാണ്ഡെ, ഐഐടി പാലക്കാട് അസോസിയേറ്റ് പ്രൊഫസർ ദിവ്യ പിവി എന്നിവരടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ നടപടികൾ നിരീക്ഷിക്കാൻ റോഡ് ഗതാഗത – ഹൈവേ മന്ത്രാലയത്തിൽ നിന്നുള്ള ഒരു കൺസൾട്ടൻ്റിനെയും നിയോഗിച്ചിട്ടുണ്ട്.

വയനാട് മണ്ഡലത്തിനായി കേന്ദ്ര റോഡ്, ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (CRIF) വഴി 105 കോടി രൂപയുടെ നാല് പദ്ധതികൾക്ക് അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. താമരശേരി ചുരം റോഡിലെ ആറാം വളവും ഏഴാം വളവും വികസിപ്പിക്കുന്നതിനുള്ള കരാറുകൾ ഇതിനോടകം നൽകിയിട്ടുണ്ട്. ഈ പ്രവൃത്തികൾ 2027 ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം കർണാടക സർക്കാർ നാഷണൽ ഹൈവേ 766 (NH 766) സ്ഥിരമായി അടച്ചിടാൻ വനംവകുപ്പ് നൽകിയ സത്യവാങ്മൂലം പിൻവലിച്ചിരുന്നു. കേരളത്തിലെ കോഴിക്കോടിനെ കർണാടകയിലെ കൊലഗലുമായി ബന്ദിപ്പൂർ വഴി ബന്ധിപ്പിക്കുന്ന ഈ പാതയ്ക്ക് പകരമായി സംസ്ഥാന പാത 88 (SH 88) ഒരു എലിവേറ്റഡ് റോഡായി വികസിപ്പിക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് NH 766 അടച്ചിടാമെന്നായിരുന്നു സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ ടണൽ റോഡ് നിർമാണത്തിനുള്ള സാധ്യത പഠിക്കുന്നത് ഈ വിഷയത്തിൽ പുതിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബന്ദിപ്പൂർ തുരങ്കപാത യാഥാർഥ്യമായാൽ ബന്ദിപ്പൂർ വനത്തിലൂടെയുള്ള രാത്രി ഗതാഗത നിരോധനം പൂർണമായും ഒഴിവാക്കാൻ സാധിക്കും. ഇത് വയനാടിൻ്റെ വികസനത്തിനും യാത്രാ സൗകര്യത്തിനും വലിയ മുതൽക്കൂട്ടാകും. കൂടാതെ, താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഈ പദ്ധതികളെല്ലാം യാഥാർഥ്യമാകുന്നതോടെ ഈ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here