പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ
തിരുവനന്തപുരം: ജീവനക്കാർ വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ സെക്രട്ടേറിയറ്റിൽ കൊണ്ടുവന്ന് വേസ്റ്റ് ബിന്നുകളിലും പരിസരങ്ങളിലും തള്ളുന്നത് കർശനമായി വിലക്കി സർക്കാർ സർക്കുലർ പുറത്തിറക്കി.
ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയാൽ അത് അച്ചടക്ക ലംഘനമായി കണക്കാക്കി ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് സർക്കുലറിൽ മുന്നറിയിപ്പുണ്ട്.
സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിംഗ് വിഭാഗമാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
സെക്രട്ടേറിയറ്റിലെ ബിന്നുകളിൽ ഭക്ഷണാവശിഷ്ടങ്ങൾ കണ്ടെത്തിയാൽ ജീവനക്കാർ ഓഫിസിൽ കൊണ്ടുവന്ന് ഭക്ഷണം കഴിച്ചതിന്റെ ശേഷിപ്പുകളാകാമെന്ന് കരുതാമെങ്കിലും,
പച്ചക്കറി അരിഞ്ഞ മാലിന്യങ്ങൾ ഉൾപ്പെടെ വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ വരെ ഇവിടെ തള്ളുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി ശക്തമാക്കിയത്.
സെക്രട്ടേറിയറ്റിൽ തന്നെ ഉണ്ടാകുന്ന മാലിന്യങ്ങൾ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ പച്ച, നീല, ചുവപ്പ് നിറങ്ങളിലുള്ള ബക്കറ്റുകളിൽ ശരിയായി തരംതിരിച്ച് നിക്ഷേപിക്കണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നു.
അതേസമയം, വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ സഞ്ചിയിലാക്കി പലരും സെക്രട്ടേറിയറ്റ് വളപ്പിൽ കൊണ്ടുവന്ന് തള്ളുന്നുവെന്ന വിവരവും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇത് തടയുന്നതിനായാണ് കർശന നിർദ്ദേശങ്ങൾ നടപ്പാക്കുന്നത്.








