മത്തായിയുടെ കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് വിടാൻ സര്‍ക്കാര്‍ കേന്ദ്രത്തിന് ശുപാർശ അയച്ചു

0
110

ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി.മത്തായിയുടെ കസ്റ്റഡി മരണം സിബിഐയ്ക്ക്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പഴ്സണെല്‍ മന്ത്രാലയത്തിന് ശുപാര്‍ശ അയച്ചു. ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നടപടി. കേസ് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിൽ പ്രതിഷേധിച്ചാണ് കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മാസം 28നാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുന്നത്. പിന്നീട് മരണ വിവരമാണ് ബന്ധുക്കൾ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 2 വനപാലകരെ സസ്പെൻഡ് ചെയ്തിരുന്നു

പി.പി.മത്തായിയെ കസ്റ്റഡിയിൽ എടുത്തതിൽ വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവറ്റർ സഞ്ജയൻകുമാർ അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. കസ്റ്റഡിയിൽ എടുത്തതിൽ വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലെ മുഖ്യ കണ്ടെത്തൽ. വനം മന്ത്രി കെ.രാജുവിന് റിപ്പോർട്ട് സമർപ്പിച്ചു. കസ്റ്റഡിയിലുള്ളയാളുടെ സുരക്ഷ ഉറപ്പാക്കാനോ ജീവൻ രക്ഷിക്കാനോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വനത്തിലെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകാതിരുന്നതിലും വീഴ്ചയുണ്ടായി. അറസ്റ്റ് ചെയ്തയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. വൈദ്യ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചു. ക്യാമറയുടെ മെമ്മറി കാർഡ് എടുത്തെന്ന് മത്തായി സമ്മതിച്ചെന്ന കാര്യവും റിപ്പോർട്ടിലുണ്ട്. വൈൽഡ് ലൈഫ് ആക്ട് പ്രകാരമുള്ള കുറ്റം ചെയ്തെന്നും പറയുന്നു. മത്തായിയുടെ മൃതദേഹം ഇതുവരെയും സംസ്കരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here