പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രശ്നങ്ങൾക്ക് പരിഹാരമാകാനായി സുപ്രധാന കണ്ടുപിടിത്തവുമായി ജപ്പാനിലെ ശാസ്ത്രജ്ഞർ. ഉപ്പുവെള്ളത്തിൽ അതിവേഗം അലിഞ്ഞുപോകുന്ന പുതിയ തരം പ്ലാസ്റ്റിക് ഗവേഷകർ വികസിപ്പിച്ചു. ജപ്പാനിലെ റിക്കെൻ സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസിൽ ടകുസോ ഐഡയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പുതിയ തരം പ്ലാസ്റ്റിക് വികസിപ്പിച്ചിരിക്കുന്നത്. ഉപ്പുവെള്ളത്തിൽ അലിയുന്ന പ്ലാസ്റ്റിക് പിന്നീട് പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്ത കോംപൗണ്ടുകളായി മാറുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
രണ്ട് അയോൺ അധിഷ്ഠിത മോണോമറുകൾ ചേർത്താണ് പുതിയ പ്ലാസ്റ്റിക് വികസിപ്പിച്ചത്. സോഡിയം ഹെക്സമെറ്റഫോസ്ഫേറ്റ് ആണ് ഒരു മോണോമർ. ഗ്വാനിഡിനിയം അയോൺ അധിഷ്ഠിത മോണോമറുകളിൽ ഏതെങ്കിലും ഒന്നാണ് മറ്റൊരു മോണോമർ. ഇരു മോണോമറുകളും ബാക്ടീരിയകൾക്ക് വിഘടിപ്പിക്കാൻ കഴിയുന്നവയായതിനാൽ, ഉപ്പുവെള്ളത്തിൽ അലിഞ്ഞ് കംപോണൻ്റുകളാകുന്ന അവയ്ക്ക് ജൈവനാശം സംഭവിക്കും.
ഇരു മോണുമറുകളും ജലത്തിൽ കലർത്തിയാണ് ഗവേഷകർ നിരീക്ഷണം നടത്തിയത്. തുടർന്ന് ഇവ വേർതിരിച്ച് ഇരു ദ്രാവകങ്ങളും നിരീക്ഷിച്ചു. ദ്രാവകങ്ങളിൽ ഒന്നിന് കട്ടിയും പശപശപ്പും കണ്ടെത്തി. സാൾട്ട് ബ്രിഡ്ജുകളാണ് ഇതിന് കാരണം. രണ്ടാമത്തെ ദ്രാവകം വെള്ളത്തിനോട് സാമ്യമുള്ളതും സാൾട്ട് അയോണുകൾ ഉൾപ്പെടുന്നതുമായിരുന്നു.
പരീക്ഷണം സംബന്ധിച്ച ഉദാഹരണവും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. സോഡിയം ഹെക്സമെറ്റഫോസ്ഫേറ്റും ആൽക്കൈൽ ഡൈഗ്വാനിഡിനിയം സൾഫേറ്റും തമ്മിൽ പ്രതിപ്രവർത്തനം ഉണ്ടാകുമ്പോൾ സോഡിയം സൾഫേറ്റ് എന്ന ഉപോൽപന്നം ഉണ്ടാകുമെന്നും ഇത് ദ്രാവത്തിലെ ജല ഭാഗത്ത് കാണപ്പെടുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. സോഡിയം സൾഫേറ്റ് പ്രധാന പദാർഥത്തിൽ തങ്ങിനിൽക്കാതെ വെള്ളത്തിൽ ലയിച്ചു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഗവേഷകർ വ്യക്തമാക്കി.
സാധാരണ സാഹചര്യങ്ങളെ നേരിടാൻ കഴിയുന്നതും എന്നാൽ ഉപ്പുവെള്ളം പോലുള്ള പ്രത്യേക സാഹചര്യങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾ ലയിക്കുകയോ വിഘടിക്കുകയോ ചെയ്യാൻ കഴിയുന്നതുമായ ശക്തവും ഈടുനിൽക്കുന്നതുമായ ഒരു പ്ലാസ്റ്റിക് ആണ് വികസിപ്പിച്ചതെന്നാണ് ഗവേഷകർ അറിയിക്കുന്നത്. പുതിയ പ്ലാസ്റ്റിക് ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കിയപ്പോൾ ആവശ്യമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്.